തിരുവനന്തപുരം:ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുത്ത സാഹചര്യത്തിൽ ഡാം തുറക്കാൻ സാധ്യതയെന്ന് മന്ത്രി എംഎം മണി. ഡാം തുറക്കുന്നതിന് മുമ്പുള്ള രണ്ട് അലർട്ടുകൾ നൽകി കഴിഞ്ഞു. മഴ കനക്കുന്ന സാഹചര്യത്തിൽ ഡാമുകളുടെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ബാണാസുര സാഗർ അണക്കെട്ട് തുറക്കാൻ സാധ്യതയെന്ന് മന്ത്രി എംഎം മണി
ബാണാസുര സാഗറിലെ ജലനിരപ്പ് 773.9 എത്തിയാൽ ഡാം തുറന്നു വിടും
ബാണാസുര സാഗറിലെ ജലനിരപ്പ് 773.9 എത്തിയാൽ ഡാം തുറന്നു വിടും. നിലവിൽ ജലനിരപ്പ് സംഭരണ ശേഷിയോട് അടുത്തതായി മന്ത്രി എംഎം മണി വ്യക്തമാക്കി. ബാണാസുര സാഗർ മണ്ണു കൊണ്ടുള്ള ഡാമാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിലവിൽ പ്രാമുഖ്യം നൽകുന്നതെന്നും എംഎം മണി പറഞ്ഞു. ഇടുക്കിയിലെ ജലനിരപ്പ് നിലവിൽ 2232 ആണ്. മുല്ലപ്പെരിയാർ തുറന്ന് വിടേണ്ടി വന്നാലും പ്രശ്നമില്ലെന്നും ഇടുക്കി ഡാമിൽ ഇനിയും കൂടുതൽ വെള്ളം ശേഖരിക്കാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു. ശാസ്ത്രീയ വശങ്ങൾ പഠിച്ച് ഡാമുകൾ തുറക്കണോ എന്ന കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.