കേരളം

kerala

ETV Bharat / state

സ്വാശ്രയ കോളജ് ജീവനക്കാരുടെ നിയമന വ്യവസ്ഥകൾക്കായി നിയമം വരുന്നു

വിവിധ സർവകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളജുകളിലെ അധ്യാപക അനധ്യാപകരുടെ നിയമനവും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിനാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

സ്വാശ്രയ കോളജ്  നിയമന വ്യവസ്ഥ  നിയമം  self-financing college employees  തിരുവനന്തപുരം  law comes into force for the recruitment conditions
സ്വാശ്രയ കോളജ് ജീവനക്കാരുടെ നിയമന വ്യവസ്ഥകൾക്കായി നിയമം വരുന്നു

By

Published : Jan 6, 2021, 5:47 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളജ് ജീവനക്കാരുടെ നിയമന വ്യവസ്ഥകൾ നിർണയിക്കുന്നതിന് നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനം. വിവിധ സർവകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളജുകളിലെ അധ്യാപക അനധ്യാപകരുടെ നിയമനവും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിനാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ബില്ലിന്‍റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകി. സ്വാശ്രയ കോളജുകളിൽ നിയമിക്കപ്പെടുന്നവർ കോളജ് നടത്തുന്ന ഏജൻസിയുമായി കരാർ ഉണ്ടാക്കണം. ഈ കരാറിൽ ശമ്പളത്തിൽ ഇൻഗ്രിമെന്‍റ്‌ ഗ്രേഡ്, പ്രൊമോഷൻ തുടങ്ങിയവ ഉൾപ്പെടുത്തണം.

ഇത്തരം കോളജുകളിൽ നിയമിക്കുന്നവരുടെ തൊഴിൽ ദിനങ്ങളും ജോലിസമയവും ജോലിഭാരവും സർക്കാർ എയ്ഡഡ് കോളജുകൾക്ക് തുല്യമായിരിക്കും. ജീവനക്കാരുടെ നിയമനവും പ്രായവും വിരമിക്കൽ പ്രായവും സർവകലാശാലയോ യുജിസിയോ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും. ഇവർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ സർവകലാശാലയിൽ അപ്പീൽ ഫയൽ ചെയ്യാം. സർവ്വകലാശാല സിൻഡിക്കേറ്റ് പരാതിയിൽ തീരുമാനമെടുക്കും. ജീവനക്കാരുടെ വിശദാംശങ്ങൾ സർവ്വകലാശാലയിൽ വിദ്യാഭ്യാസ ഏജൻസികളാണ് രജിസ്റ്റർ ചെയ്യേണ്ടത്. നിയമം പ്രാബല്യത്തിൽ വന്ന മൂന്ന് മാസത്തിനകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും കരടിൽ വ്യക്തമാക്കുന്നുണ്ട്.

ഇതുകൂടാതെ നിയമം പ്രാബല്യത്തിൽ വന്ന ആറുമാസത്തിനകം സ്വാശ്രയ കോളജുകളിൽ ഇന്‍റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ, പിടിഎ, വിദ്യാർഥി പരാതി പരിഹാര സെൽ, കോളജ് കൗൺസിൽ, സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന പരാതി പരിശോധിക്കാനുള്ള സമിതി എന്നിവ രൂപീകരിക്കണമെന്നും നിയമത്തിന്‍റെ കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വാശ്രയകോളജ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ വർഷങ്ങളായുള്ള ആവശ്യമാണ് സേവന വേതന വ്യവസ്ഥകൾ നിർണയിക്കുന്ന നിയമം. ഇതിനാണ് ഇപ്പോൾ സർക്കാർ നയപരമായി തീരുമാനം എടുത്തിരിക്കുന്നത്.

ABOUT THE AUTHOR

...view details