തിരുവനന്തപുരം: ആത്മീയതക്ക് ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കുവാന്‍ സാധിക്കുമെന്ന് ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍. ശാന്തിഗിരി ആശ്രമത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേത്വരത്വം എന്നത് ഇന്ത്യയുടെ ആത്മാവില്‍ ചേര്‍ന്നിരിക്കുന്ന സത്യമാണ്. സകലതിനെയും ബഹുമാനിക്കുന്ന പാരമ്പര്യം ഇന്ത്യയ്ക്കുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ആത്മീയതക്ക് രാജ്യത്തെ ഒന്നിപ്പിക്കാന്‍ സാധിക്കും: ഡോ. ആരിഫ് ഖാന്‍ - Dr. Arif Khan kerala governer news
കേരളാ ഗവര്‍ണറായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഡോ. ആരിഫ് മുഹമ്മദ് ഖാന്‍ ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുന്നത്. ശാന്തിഗിരി ആത്മീയത നിറഞ്ഞതാണെന്നും ഇത്തരത്തിൽ ആത്മീയത കൊണ്ട് രാജ്യത്തെ ഒന്നിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചത് വലിയ അനുഭവമാണന്നും ഇവിടെ സ്വീകരണം മാത്രമല്ല മറിച്ച് തനിക്ക് അനുഗ്രഹം കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. കേരളാ ഗവര്‍ണറായി ചുമതലയേറ്റ ശേഷം ഡോ. ആരിഫ് മുഹമ്മദ് ഖാന്‍ ആദ്യമായാണ് ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുന്നത്. ഭാര്യ രേഷ്‌മ ആരിഫുമൊത്താണ് അദ്ദേഹം ശാന്തിഗിരിയില്‍ എത്തിയത്. ശാന്തിഗിരി ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുമിത്രന്‍ ജ്ഞാനതപസ്വി, ജനനി ദിവ്യ ജ്ഞാനതപസ്വിനി എന്നിവരുടെ നേതൃത്വത്തില്‍ ഗവര്‍ണര്‍ക്ക് സ്വീകരണം നല്‍കി. പിന്നീട് ഗവർണർ ഭാര്യയുമൊത്ത് താമര പര്‍ണശാലയില്‍ പുഷ്‌പാര്‍ച്ചന നടത്തി. ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനിയെയും അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് അനക്‌സ് ഹാളില്‍ നടന്ന സ്വീകരണയോഗത്തില്‍ ഇരുവരും പങ്കെടുത്തു. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയും സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയും ചേര്‍ന്ന് അദ്ദേഹത്തെ പൊന്നാടയണിച്ച് ആദരിച്ചു. ഗവര്‍ണര്‍ക്ക് ഉപഹാരവും സമര്‍പ്പിച്ചു.
സമ്പൂര്‍ണ ഗുരുവാണി- ശാന്തിഗിരി പുറത്തിറക്കിയ പുസ്‌തകം ഗവര്‍ണര്‍ പ്രകാശനം ചെയ്‌തു. രാഷ്‌ട്രീയം, ആത്മീയത തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് ആശ്രമത്തിലെ ഗുരുഭക്തരുമായും സിദ്ധമെഡിക്കല്‍ കോളജിലെ വിദ്യാർഥികളുമായും സംവദിച്ചതിന് ശേഷം രണ്ടു മണിക്കൂറോളം ആശ്രമത്തില്‍ ചെലവഴിച്ചാണ് ഗവര്‍ണര്‍ മടങ്ങിയത്.