തിരുവനന്തപുരം:ഷുഹൈബ് വധവും ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകളും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തരപ്രമേയ നോട്ടിസായാണ് വിഷയം പ്രതിപക്ഷം ഉയര്‍ത്തിയത്. രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യാനാവശ്യമായ എല്ലാ നിയമനടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നോട്ടിസിന് മറുപടി നല്‍കവേ നിയമസഭയില്‍ വ്യക്തമാക്കി.
ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും അവരുയര്‍ത്തുന്ന വെല്ലുവിളികളും കുറച്ചുകാണുന്നില്ല. പൊതുജീവിതത്തിന്‍റെ സ്വസ്ഥതയ്‌ക്ക് മേല്‍ ഭീതി പടര്‍ത്തി വിഹരിക്കുന്ന അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യണമെന്നു തന്നെയാണ് സര്‍ക്കാരിന്‍റെ നിലപാട്. അതിനാവശ്യമായ എല്ലാ നിയമ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.
ഷുഹൈബ് കൊല കേസില്‍ പൊലീസ് നിഷ്‌പക്ഷവും സ്വതന്ത്രവും നീതിയുക്തവുമായാണ് അന്വേഷണം നടത്തിയത്. ഒരു ലക്ഷത്തില്‍ അധികം ഫോണ്‍ കോളുകള്‍ പരിശോധിച്ച് തെളിവ് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസുമായി ബന്ധമുള്ളവരെ പിടികൂടിയത്.
കേസിലാകെ 17 പ്രതികളാണുള്ളത്. പ്രാരംഭഘട്ടത്തില്‍ കേസന്വേഷണത്തിന്‍റെ ചുമതല സിബിഐക്ക് കൈമാറണമെന്ന് ഷുഹൈബിന്‍റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിംഗിള്‍ ബഞ്ച് അവര്‍ക്കനുകൂലമായാണ് ഉത്തരവിറക്കിയത്.
ആത്മാര്‍ഥവും, സ്വതന്ത്രവും, നിഷ്‌പക്ഷവുമായാണ് കേരള പൊലീസ് കേസില്‍ അന്വേഷണം നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്‌തത്. തുടര്‍ന്ന് ഷുഹൈബിന്‍റെ മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തില്‍ ഹര്‍ജി പിന്‍വലിക്കേണ്ടി വരുകയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തുടര്‍ന്ന് പൊലീസ് അന്വേഷണത്തിലെ പോരായ്‌മ സംബന്ധിച്ച് പരാതിയുമായി അന്വേഷണം നടന്ന സമയത്തോ, അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴോ ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചിരുന്നില്ല. ഒന്ന് മുതല്‍ നാല് വരെ പ്രതികള്‍ ഒന്നരവര്‍ഷത്തോളം കാലം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു. കര്‍ശന വ്യവസ്ഥകളോടെ 2019ലായിരുന്നു ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
ജാമ്യവ്യവസ്ഥ ലംഘിച്ച ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെയും മറ്റൊരു പ്രതിയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയ ടി.സിദ്ധിഖ് മുഖ്യമന്ത്രിയുടെ അവകാശവാദങ്ങളെ തള്ളി. തില്ലങ്കേരിയില്‍ നടക്കുന്നത് കൊന്നവരും കൊല്ലിച്ചവരും തമ്മിലുള്ള പോരാട്ടമാണെന്ന് സിദ്ധിഖ് ആരോപിച്ചു.
ഷുഹൈബ് വധക്കേസിലെ പ്രതികളെയെല്ലാം സിപിഎം പുറത്താക്കിയത് കൊല നടന്ന ശേഷമാണ്. ആകാശ് തില്ലങ്കേരിയുടെ അച്ഛനെ പാര്‍ട്ടി ഓഫിസില്‍ വിളിച്ചുവരുത്തിയാണ് പുറത്താക്കുന്ന വിവരം അറിയിച്ചത്. ആകാശും ഷുഹൈബും തമ്മില്‍ വ്യക്തിപരമായി ഒരു വിരോധവുമില്ല രാഷ്ട്രീയമായ വിരോധം മാത്രമാണ്.
ഞങ്ങള്‍ വായ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ കഴിയില്ലെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിട്ടു. പാര്‍ട്ടി നിര്‍ദേശമാണ് കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇത്തരത്തില്‍ പുതിയ ഒരു വെളിപ്പെടുത്തല്‍ വന്നാല്‍ വീണ്ടും അന്വേഷിക്കണമെന്നും സിദ്ധിഖ് ആവശ്യപ്പെട്ടു.
എല്ലാകാലത്തും സിപിഎം ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളെ കൊണ്ട് നടക്കാറുണ്ട്. ഇത് കൂടാതെ ആകാശ് തില്ലങ്കേരി കണ്ണൂര്‍ ജയിലിലെ വിഐപിയാണ്. ആറ് മണിക്കൂര്‍ ആകാശ് ജയിലില്‍ വച്ച് കാമുകിയുമായി സംസാരിച്ചുവെന്നും സിദ്ധിഖ് ആരോപിച്ചു.