കേരളം

kerala

ETV Bharat / state

ഇത് മര്യാദക്കേട്, ഭീകരത: കെ റെയില്‍ സംവാദത്തില്‍ ആർ.വി.ജി മേനോൻ - കെ റെയിൽ എതിർത്ത് ആർവിജി മേനോൻ

കെ-റെയിൽ പദ്ധതിയെ എതിർത്ത് സംവാദത്തിൽ സംസാരിക്കുന്ന എക വിദഗ്‌ധനാണ് ഡോ. ആർ.വി.ജി മേനോൻ.

RVG Menon expresses dissatisfaction with KRail debate  കെ-റെയിൽ സംവാദത്തിൽ അതൃപ്‌തി വെളിപ്പെടുത്തി ആർ.വി.ജി മേനോൻ  കെ റെയിൽ സംവാദം അതൃപ്‌തി അറിയിച്ച് ആർവിജി മേനോൻ  RVG Menon on krail debate  കെ റെയിൽ എതിർത്ത് ആർവിജി മേനോൻ  RVG Menon against krail
ചർച്ച നടത്തേണ്ടിയിരുന്നത് വർഷങ്ങൾക്ക് മുമ്പ്; കെ-റെയിൽ സംവാദത്തിൽ അതൃപ്‌തി വെളിപ്പെടുത്തി ആർ.വി.ജി മേനോൻ

By

Published : Apr 28, 2022, 1:32 PM IST

തിരുവനന്തപുരം: കെ-റെയിൽ സംവാദത്തിൽ അതൃപ്‌തിയുമായി ആർ.വി.ജി മേനോൻ. ചർച്ച നടത്തേണ്ടത് മൂന്ന്, നാല് വർഷം മുമ്പേ ആയിരുന്നുവെന്നും എല്ലാം തീരുമാനിച്ച ശേഷം നിങ്ങൾ ചർച്ച ചെയ്‌തു കൊള്ളൂ എന്നു പറയുന്നത് മര്യാദക്കേടാണെന്നും അദ്ദേഹം പറഞ്ഞു. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് ഭീകരമായ പ്രസ്‌താവനയാണെന്നും മേനോൻ ചൂണ്ടിക്കാട്ടി.

പദ്ധതിയെ എതിർക്കുന്ന ഏക വ്യക്തി:ജനങ്ങളുമായി സംവദിച്ചും വിദഗ്‌ധരുമായി വ്യാപക ആലോചന നടത്തിയും വേണം പദ്ധതിക്ക് രൂപം കൊടുക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയെ എതിർത്ത് സംവാദത്തിൽ സംസാരിക്കുന്ന എക വിദഗ്‌ധനാണ് ഡോ. ആർ.വി.ജി മേനോൻ. യാത്ര വേഗം വർധിപ്പിക്കാൻ നിലവിലുള്ള റെയിൽവേ സംവിധാനം ശാസ്ത്രീയമായി വികസിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

വളവുകൾ നിവർത്തി നിലവിലുള്ള സംവിധാനത്തോടു ചേർന്ന് പുതിയ പാതകൾ നിർമിക്കുകയാണ് വേണ്ടത്. മുന്നും നാലും പാതകൾ നിർമിച്ച് സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തണം. റെയിൽവേ പാതയോട് ചേർന്നുള്ള സ്ഥലങ്ങൾക്ക് വില കുറവാണ്. നല്ല വില നൽകിയാൽ സ്ഥലമേറ്റെടുപ്പ് വേഗം നടക്കും.

പാത ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ ജനശതാബ്‌ദി എക്‌സ്‌പ്രസ് മൂന്നു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് എത്തും. വികസനം വൈകുന്നത് കേരളത്തോടുള്ള റെയിൽവേയുടെ അവഗണന മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

അർധ അതിവേഗ റെയിൽപാതയ്ക്ക് സ്റ്റാൻഡേർഡ് ഗേജ് എന്നത് ആരുടെ ചിന്തയിൽ വിരിഞ്ഞ ആശയമാണെന്നും ആ തീരുമാനത്തിലേക്ക് എത്തിയ പ്രക്രിയ എന്താണെന്നും അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അത് ചോദ്യം ചെയ്യുന്നത് രാഷ്ട്രീയമാണെങ്കിൽ ആ രാഷ്ട്രീയം നല്ലതാണ്.

READ MORE : കെ-റെയിൽ സംവാദം ആരംഭിച്ചു; പ്രതികൂലിക്കുന്നവരിൽ ആർ.വി.ജി മേനോൻ മാത്രം

ജപ്പാൻ കുറഞ്ഞ പലിശയ്ക്ക് വായ്‌പ നൽകുന്നത് കേരളത്തെ നന്നാക്കാനല്ല. അവരുടെ വ്യവസായ വികസനത്തിൻ്റെ ഭാഗമാണത്. ഇന്ത്യയിൽ നിർമാണം നടത്തുന്ന ആത്മനിർഭർ ഭാരത് പോലെയുള്ള സംവിധാനങ്ങൾ രാഷ്ട്രീയമല്ലെന്നും അത് ഇന്ത്യയുടെ വികസനത്തിൻ്റെ ഭാഗമാണെന്നും മേനോൻ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ നിർമിക്കുന്ന ബ്രോഡ്ഗേജ് ട്രെയിൻ അർധ അതിവേഗ പാതയിൽ എന്തുകൊണ്ട് പരീക്ഷിച്ചുകൂടെന്നും അദ്ദേഹം ചോദിച്ചു. സിൽവർലൈൻ സ്റ്റേഷനുകൾ നിലവിലുള്ള റെയിൽവേ സംവിധാനത്തിലെ സ്റ്റേഷനുകളിൽ നിന്ന് മാറിയാണ്. കൊല്ലത്തെ സ്റ്റേഷൻ മുഖത്തലയിലും കൊച്ചിയിലെ സ്റ്റേഷൻ കാക്കനാടുമാണ്.

ഇതിലൂടെ യാത്രക്കാർക്ക് ഉണ്ടാക്കുന്ന പ്രായോഗിക ബുദ്ധിമുട്ട് വലുതാണ്. മുഖത്തലയിലെ നിർദിഷ്‌ട സ്റ്റേഷൻ്റെ സ്ഥലം വെള്ളക്കെട്ടുള്ളതാണ്. ഇക്കാര്യം എൻജിനീയർമാരും പരിസ്ഥിതി ശാസ്ത്രജ്ഞന്മാരും പരിശോധിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശീയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് വൈകുന്നത് ജനങ്ങളുടെ എതിർപ്പുമൂലമാണെന്ന വാദം വെറുതെയാണ്. നാട്ടുകാരെ വെറുതെ കുറ്റം പറയുകയാണ്. ആലപ്പുഴ മുതൽ ചേർത്തല വരെ നാലു വരിയായി വർഷങ്ങൾ കഴിഞ്ഞു. ചേർത്തലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പാത വികസിപ്പിക്കാനുള്ള സ്ഥലമേറ്റെടുപ്പ് വൈകിയത് ആരുടേയും എതിർപ്പുമൂലമല്ലെന്നും രാഷ്ട്രീയ നേതൃത്വത്തിൻ്റെ കഴിവുകേടാണെന്നും ആർ.വി.ജി മേനോൻ തുറന്നടിച്ചു.

ABOUT THE AUTHOR

...view details