തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി. കൊവിഡ് പ്രതിരോധത്തിലെ സംസ്ഥാനത്തിന്‍റെ മികവിന് പ്രശംസ ചൊരിഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം. ലൈഫ് പദ്ധതിയേയും ഗവർണർ പ്രശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പമാണ് ചടങ്ങിനെത്തിയത്. നൂറുപേർക്ക് മാത്രമായിരുന്നു ചടങ്ങിൽ പ്രവേശനം.
കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം - Republic Day parade in State with covid Restrictions
കൃത്യം ഒൻപത് മണിയ്‌ക്ക് ഗവർണർ ദേശീയപതാക ഉയർത്തി. കൊവിഡ് പ്രതിരോധത്തിലെ സംസ്ഥാനത്തിന്‍റെ മികവിന് പ്രശംസ ചൊരിഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം.
ഒൻപത് മണിയ്‌ക്ക് ഗവർണർ ദേശീയപതാക ഉയർത്തി. ഈ സമയം വ്യോമസേനയുടെ ഹെലികോപ്റ്റർ പുഷ്പവൃഷ്ടി നടത്തി. തുടർന്ന് വിവിധ സേനകളുടെ പരേഡ് ഗവർണർ പരിശോധിച്ചു. കരസേന, വ്യോമസേന, കേന്ദ്ര റിസർവ് പൊലീസ്, സ്‌പെഷ്യൽ ആംഡ് പൊലീസ്, തിരുവനന്തപുരം സിറ്റി പൊലീസ്, എൻസിസി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങൾ, സിറ്റി പൊലീസിന്‍റെയും ആംഡ് പൊലീസിന്‍റെയും ബാൻഡുകൾ എന്നിവയാണ് പരേഡിൽ അണിനിരന്നത്.
മലയാളത്തിലായിരുന്നു ഗവർണറുടെ പ്രസംഗത്തിന്‍റെ തുടക്കവും ഒടുക്കവും. കൊവിഡിനെതിരെ വാക്‌സിൻ വികസിപ്പിച്ച രാജ്യത്തെയും ശാസ്ത്രജ്ഞരെയും ആരോഗ്യപ്രവർത്തകരെയും ഗവർണർ അഭിനന്ദിച്ചു. നീതി ആയോഗിന്‍റെ ദേശീയ സ്കൂൾ വിദ്യാഭ്യാസ സൂചികയിൽ കേരളം ഒന്നാമതെത്തിയതും ലൈഫ് പദ്ധതിയടക്കം സംസ്ഥാന സർക്കാരിന്‍റെ ആരോഗ്യ-വിദ്യാഭ്യാസ ക്ഷേമ മേഖലകളിലെ പ്രവർത്തനം എടുത്ത് പറഞ്ഞ് അദ്ദേഹം അഭിനന്ദിച്ചു. ലൈഫ് പദ്ധതിയെ ഗവർണർ പരാമർശിച്ചത് പ്രധാനമന്ത്രി ആവാസ് യോജന -ലൈഫ് പദ്ധതി എന്നാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഒ.രാജഗോപാൽ എംഎൽഎ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.