തിരുവനന്തപുരം : മിത്ത് വിവാദത്തിനിടെ തലശ്ശേരി കോടിയേരിയിലെ കാരാൽ തെരുവ് ഗണപതി ക്ഷേത്രത്തിന്‍റെ കുളം നവീകരിക്കാന്‍ ഭരണാനുമതി. സ്‌പീക്കർ എ എൻ ഷംസീറാണ് ഇക്കാര്യം ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കുളം നവീകരിക്കാൻ 64 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.
പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ക്ഷേത്രക്കുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുമെന്നും ഷംസീർ വ്യക്തമാക്കി. അടുത്തിടെ ഗണപതി മിത്താണെന്ന ഷംസീറിന്‍റെ പരാമർശം വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. പരാമർശത്തിൽ എൻ എസ് എസ് ഷംസീറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർത്തിയത്.
ഷംസീറിനെതിരെ എൻ എസ് എസും ബിജെപിയും :പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെ പ്രതിഷേധ സൂചകമായി എൻ എസ് എസ് നാമജപ ഘോഷയാത്ര നടത്തിയിരുന്നു. വിഷയത്തിൽ എൻ എസ് എസിനൊപ്പം ബിജെപിയും ചേർന്ന് ഷംസീറിനെ കടന്നാക്രമിച്ചു. വിവാദ പരാമർശത്തിൽ ഷംസീർ മാപ്പ് പറയണമെന്നും വിഷയത്തിൽ അടിയന്തരമായി സർക്കാർ നടപടി ഉണ്ടായില്ലെങ്കിൽ നിയമവഴി തേടുമെന്നുമായിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
എന്നാൽ വിവാദം കത്തിനിൽക്കെ ഷംസീറിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്നും മറിച്ചുള്ളതൊക്കെ കള്ളപ്രചാരണങ്ങളാണെന്നും ഗോവിന്ദൻ പറഞ്ഞു. മിത്ത് മിത്തായും ചരിത്രം ചരിത്രമായും ശാസ്‌ത്രം ശാസ്‌ത്രമായും കാണുന്നതാണ് ശരിയായ കാഴ്‌ചപ്പാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം ഷംസീറിന്‍റെ പ്രസ്‌താവന വർഗീയവാദികൾക്ക് ആയുധം കൊടുത്തത് പോലെയായി എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം.