തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന പിണറായി സര്‍ക്കാര്‍ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കലുമായി മുന്നോട്ട് പോകുന്നത് ജനവഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ ആദ്യപടിയായ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് കേരള സർക്കാർ. പൗരത്വ ഭേദഗതിയെ എതിര്‍ക്കുമ്പോള്‍ തന്നെയാണ് സർക്കാർ ഈ നടപടിയുമായി മുന്നോട്ട് പോകുന്നത്. ഇത് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സർക്കാർ ജനസംഖ്യാ രജിസ്റ്ററുമായി മുന്നോട്ട് പോകുന്നത് ജനവഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് - CAB
പൗരത്വ ഭേദഗതി ബില്ലിന്‍റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്ന എതിര്‍പ്പില്‍ തെല്ലെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ എന്‍.പി.ആര്‍ പുതുക്കല്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തി വയ്ക്കുകയും ഉത്തരവ് പിന്‍വലിക്കുകയും ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ അടിയന്തരമായി വിശദീകരണം നല്‍കണം. അടുത്ത വര്‍ഷം ഏപ്രിലിനും മെയ് മാസത്തിനുമിടിയില്‍ എന്‍.പി.ആര്‍ പുതുക്കുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ പൊതു ഭരണ വകുപ്പ് 12-11-19 നാണ് ഉത്തരവിറക്കിയത്. കേരളത്തില്‍ ഇടതു സര്‍ക്കാര്‍ ഒന്ന് പറയുകയും കടക വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പതിവ് രീതി തന്നെയാണ് പൗരത്വ ഭേദഗതിയുടെ കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്തിന്‍റെ നിലനില്‍പ്പിനെ ബാധിക്കുന്ന കാതലായ പ്രശനമായതിനാല്‍ അതിന്‍റെ ഗൗരവം കണക്കിലെടുത്താണ് ഇടതു മുന്നണണിയെക്കൂടെ കൂട്ടി സംയുക്ത സമരത്തിന് യു.ഡി.എഫ് തയ്യാറായത്. ആ സംയുക്ത സമരത്തിന്‍റെയും ശോഭ കെടുത്തുന്ന നടപടിയാണ് സര്‍ക്കാരിന്‍റേത് . പൗരത്വ ഭേദഗതി ബില്ലിന്‍റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്ന എതിര്‍പ്പില്‍ തെല്ലെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ എന്‍.പി.ആര്‍ പുതുക്കല്‍ നടപടികള്‍ അടിയന്തിരമായി നിര്‍ത്തി വയ്ക്കുകയും ഉത്തരവ് പിന്‍വലിക്കുകയും ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.