തിരുവനന്തപുരം : കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടന പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതിൽ കടുത്ത അമർഷമുള്ള രമേശ് ചെന്നിത്തലയുടെ മനസിലെന്ത്? (Ramesh Chennithala On CWC Reorganisation) കോൺഗ്രസിനുളളിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് (Puthupally Election) ഫലത്തേക്കാള്‍ ആശങ്കയുയർത്തുന്നത് ഇതാണ്. പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചപ്പോൾ കേരളത്തിൽ നിന്ന് എ കെ ആന്‍റണി (A K Antony), കെ സി വേണുഗോപാൽ (K C Venugopal) എന്നിവർക്കുപുറമെ ശശി തരൂരിനെയാണ് (Shashi Tharoor) ഉൾപ്പെടുത്തിയത്.
മുതിർന്ന നേതാവായിട്ടും രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായാണ് ഉൾപ്പെടുത്തിയത്. 32 സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലേക്ക് തന്നെ ഉൾപ്പെടുത്തിയിരിക്കുന്നത് തരംതാഴ്ത്തലാണെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. വർഷങ്ങൾക്ക് മുമ്പ് വഹിച്ചിരുന്ന അതേ പദവിയിലേക്ക് വീണ്ടും നിയമിക്കുന്നത് അപമാനിക്കലാണെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടേയും വികാരം.
പ്രതിപക്ഷ നേതൃസ്ഥാനം നൽകാതെ മാറ്റി നിർത്തിയപ്പോൾ ദേശീയ നേതൃത്വത്തിലേക്ക് ഒരു സ്ഥാനം രമേശ് ചെന്നിത്തല പ്രതീക്ഷിച്ചിരുന്നു. എ ഐ സി സി സെക്രട്ടറി സ്ഥാനം വരെ അദ്ദേഹം പ്രതീക്ഷിച്ചു. എ കെ ആന്‍റണി, ഉമ്മൻചാണ്ടി (Oommen Chandy) എന്നിവർ മാറുമ്പോൾ കേരളത്തിൽ നിന്നുള്ള ദേശീയ നേതാവായി മാറാമെന്ന രമേശ് ചെന്നിത്തലയുടെ മോഹമാണ് ഇപ്പോൾ പൊലിയുന്നത്. ശശി തരൂർ കൂടി പ്രവർത്തക സമിതിയിലെത്തിയതോടെ രമേശ് ചെന്നിത്തലയുടെ സാധ്യത ഏറെക്കുറെ അടഞ്ഞ മട്ടാണ്.
അമർഷം അടക്കി തെരഞ്ഞെടുപ്പ് പ്രവർത്തനം :എഐസിസി പ്രവർത്തക സമിതി അംഗങ്ങളുടെ പട്ടിക പുറത്തുവന്നത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് (Puthupally Election) പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ്. രമേശ് ചെന്നിത്തല പുതുപ്പള്ളിയിൽ കുടുംബയോഗങ്ങളിൽ അടക്കം പ്രസംഗിച്ച് സജീവമായി പ്രവർത്തിക്കവെയാണ് പട്ടിക പുറത്തുവരുന്നത്. പ്രതീക്ഷിച്ചിരുന്ന സ്ഥാനം ലഭിക്കാത്തിൽ ചെന്നിത്തലയ്ക്ക് കടുത്ത അമർഷമുണ്ടായിരുന്നെങ്കിലും അത് പരസ്യമാക്കാതെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് അദ്ദേഹം തീരുമാനിച്ചത്.