തിരുവനന്തപുരം : കൈതോലപ്പായ വിവാദത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി.രാജീവിനുമെതിരെ ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള ജി ശക്തിധരന്‍റെ വെളിപ്പെടുത്തലുകളെ കുറിച്ച് തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണം. സംസ്ഥാനത്ത് അഴിമതി കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഓണക്കാലത്തെ വിലക്കയറ്റത്തെ കുറിച്ച് ജനങ്ങൾ ആരോട് പറയും. ഇതിനിടയിലാണ് മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പ് മന്ത്രിക്കുമെതിരെ പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.
തെളിവുള്ളത് കൊണ്ടാണല്ലോ ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്കെതിരെ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നത്. എംഎല്‍എ മാത്യു കുഴൽനാടനെതിരെയുള്ള അന്വേഷണത്തിൽ സർക്കാരിനെതിരെ സംസാരിക്കുന്നവരുടെ വാ അടപ്പിക്കുന്നത് പുതുമയല്ലല്ലോയെന്നും ചെന്നിത്തല പറഞ്ഞു. കെഎംആർഎല്ലിനെതിരെയുള്ള ആരോപണത്തിൽ വിഎം സുധീരന്‍റെ ആവശ്യത്തോട് താനും ഐക്യപ്പെടുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സപ്ലൈകോയെ കുറിച്ചും പ്രതികരണം :സപ്ലൈകോ ബസാർ തുറക്കാൻ വൈകിയ സംഭവത്തിൽ സര്‍ക്കാറിനെ പരിഹസിച്ച് രമേശ് ചെന്നിത്തല. തുറന്നിട്ടും വലിയ കാര്യമില്ലാത്തതിനാലാണ് തുറക്കാതിരുന്നത്. സാധനങ്ങൾ ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥർക്ക് അടി കിട്ടുമെന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോയില്‍ മിന്നൽ സന്ദർശനമല്ല വേണ്ടത്. ജനങ്ങൾക്കുള്ള സാധനങ്ങൾ എത്തിക്കുകയാണ് മന്ത്രി ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.