തിരുവനന്തപുരം : യുഎഇയില്‍ നിന്ന് വിതരണത്തിനായി കൊണ്ടുവന്ന ഖുര്‍ആന്‍ കോപ്പികള്‍ തിരിച്ചേല്‍പ്പിക്കുമെന്ന് കെടി ജലീല്‍ എംഎൽഎ. മത സ്ഥാപനങ്ങളിൽ വിതരണം ചെയ്യാനായി ഏറ്റുവാങ്ങിയ കോപ്പികളാണ് യുഎഇ കോണ്‍സുലേറ്റിനെതിരിച്ചേൽപ്പിക്കുക. ഇന്നത്തെ സാഹചര്യത്തിൽ താൻ ഇത് വിതരണം ചെയ്താൽ വാങ്ങുന്നവർ ദേശീയ ഏജൻസികളാൽ ചോദ്യം ചെയ്യപ്പെടും. ഖുറാന്‍റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണം ഭയാനകമായിരുന്നെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
മൂന്ന് ഏജൻസികൾ അന്വേഷിച്ചിട്ടും ഒരു തരി സ്വർണം പോലും കണ്ടെത്താനായില്ല. താൻ കുറ്റക്കാരനല്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ലോകാവസാനം വരെ അന്വേഷിച്ചാലും മറിച്ചൊന്നും സംഭവിക്കില്ലെന്നും ജലീൽ കുറിച്ചു.
ALSO READ 9-ാം ക്ലാസ് വരെ പരീക്ഷ ഏപ്രിൽ 10നകം; പാഠഭാഗങ്ങൾ മാർച്ച് 31നുള്ളിൽ തീർക്കും
നിജസ്ഥിതിയറിയാതെ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തു. പിന്നീട് അതൊരാഘോഷമായി മാറി. അനാവശ്യമായി മുഖ്യമന്ത്രിയെയും വിഷയത്തിൽ വലിച്ചിഴച്ചു. ഒന്നുമറിയാത്ത അദ്ദേഹവും ഒരുപാട് ക്രൂശിക്കപ്പെടേണ്ടി വന്നുവെന്നും ജലീൽ പറയുന്നു.
രണ്ടിടത്തായി സൂക്ഷിച്ചിരിക്കുന്ന ഖുര്‍ ആന്‍ മടക്കി കൊടുക്കുന്നത് സംബന്ധിച്ച് കൊച്ചി കസ്റ്റംസിന് നൽകിയ കത്തിന് മറുപടി ലഭിച്ചിട്ടില്ല. അതിനാൽ മടക്കി നൽകാൻ തീരുമാനിക്കുകയാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ തന്നെ അറിയിക്കും. തിരികെ നൽകുന്നുവെന്ന് അറിയിച്ചുകൊണ്ട് കോൺസുലേറ്റ് അധികൃതർക്ക് അയച്ച മെയിലിന്‍റെ കോപ്പിയുടെ പരിഭാഷയും കുറിപ്പിനൊപ്പമുണ്ട്.