തിരുവനന്തപുരം:പുത്തൻതോപ്പിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റതിന്‍റെ തുടർച്ചയായി കാർ കത്തിച്ച കേസിലെ പ്രതി പിടിയില്‍. പുത്തൻതോപ്പ് സ്വദേശി സന്തോഷ് (30) ആണ് കഠിനംകുളം പൊലീസിന്‍റെ പിടിയിലായത്. കാർ കത്തിച്ചതിന് പിന്നില്‍ വൻ കലാപത്തിനുള്ള ഗൂഢാലോചനയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച പുത്തൻതോപ്പ് പാലത്തിനു സമീപം ചേരി തിരിഞ്ഞ് അക്രമമുണ്ടാക്കിയവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. നാലംഗ സംഘം ഷാജി, ഷിയാസ് എന്നിവരെ വെട്ടി പരിക്കേൽപ്പിച്ചതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. സംഭവത്തിന് ശേഷം ഷാജിയുടെ വീട്ടില്‍ പാർക്ക് ചെയ്തിരുന്ന കാർ കത്തിക്കാൻ അക്രമി സംഘം സന്തോഷിനെ ഏർപ്പാടാക്കുകയായിരുന്നു. ആദ്യ സംഭവത്തിലെ മുഴുവൻ പ്രതികളെയും ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് കലാപ ഗൂഢാലോചനയെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സന്തോഷ് തുമ്പ പെട്രോൾ പമ്പിൽ നിന്നും കുപ്പിയിൽ പെട്രോൾ വാങ്ങി സ്കൂട്ടറിൽ പോകുന്നതിന്‍റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.
പുത്തൻതോപ്പ് സംഘർഷം; ഒരു പ്രതി കൂടി പിടിയില്‍ - puthanthoppu attack news
പുത്തൻതോപ്പ് സ്വദേശി സന്തോഷ് (30) ആണ് കഠിനംകുളം പൊലീസിന്‍റെ പിടിയിലായത്.

പുത്തൻതോപ്പ് സംഘർഷം; ഒരു പ്രതി കൂടി പിടിയില്‍
സി.സി ടി.വി ദൃശ്യങ്ങൾ കാണിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി സന്തോഷ് കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയുമായി സംഭവ സ്ഥലത്ത് തെളിവെടുപ്പു നടത്തി. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ.സുരേഷിന്‍റെ നേതൃത്വത്തിൽ കഠിനംകുളം ഇൻസ്പെക്ടർ പി.വി വിനേഷ് കുമാർ, സബ് ഇൻസ്പെക്ടർ രതീഷ്‌കുമാർ.ആർ, ജി.എസ്.ഐ അനൂപ് കുമാർ, സവാദ് ഖാൻ, കൃഷ്ണപ്രസാദ്, എ.എസ്.ഐ ബിനു, രാജു, സി.പി.ഒമാരായ ദിലീപ്, സജിൻ, എസ്.സി.പി.ഒ സന്തോഷ് ലാൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.