തിരുവനന്തപുരം:കെഎസ്ആർടിസി ബസിൽ ഗർഭിണിയായ യുവതിക്ക് നേരെ ജീവനക്കാരൻ അതിക്രമം നടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി കെഎസ്ആർടിസി വിജിലൻസ് വിഭാഗം (KSRTC vigilance department sought report). കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക് വട്ടപ്പാറ കല്ലയം സ്വദേശി പ്രമോദിനെതിരെ (42) ആണ് മലയിൻകീഴ് പൊലീസിനോട് വിജിലൻസ് വിഭാഗം റിപ്പോർട്ട് തേടിയത്.
വെള്ളിയാഴ്‌ച (സെപ്റ്റംബർ 08) രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത് (Pregnant Woman Assaulted in KSRTC). മെഡിക്കൽ കോളജിൽ നിന്ന് കാട്ടാക്കട ഭാഗത്തേക്ക് പോകവേ മലയിൻകീഴ് മേപ്പൂക്കടയ്ക്ക് സമീപത്ത് വെച്ച് പ്രതി പ്രമോദ് പിൻസീറ്റിലിരുന്ന് യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ആദ്യം പ്രതിയുടെ കൈ തട്ടി മാറ്റിയെങ്കിലും പിന്നീട് വീണ്ടും കടന്നുപിടിക്കാൻ ശ്രമിച്ചു.
യുവതി പട്ടത്തെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങവെ ആയിരുന്നു സംഭവം. തുടർന്ന് വിവരം ഭർത്താവിനെ അറിയിക്കുകയും കാട്ടാക്കട ഡിപ്പോയിൽ എത്തി പ്രതിയെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയും ആയിരുന്നു. പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു. അതേസമയം പൊലീസ് റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്‍റെ തീരുമാനം.
കെഎസ്ആർടിസി ബസുകളിൽ ജീവനക്കാരുടെ ക്രൂരതകൾ തുടർക്കഥയാകുന്ന സാഹചര്യത്തില്‍ ഇതിനെതിരെ നടപടികൾ ശക്തമാക്കാനാണ് അധികൃതരുടെ നീക്കം. വിദ്യാർഥിനിക്ക് കണ്ടക്‌ടർ ബാക്കി കാശ് കൊടുക്കാത്ത സംഭവത്തിലും കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിനിയായ അനശ്വരയ്‌ക്കാണ് കണ്ടക്‌ടർ ബാക്കി പണം നൽകാതിരുന്നത്.