തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്‍റെ മൂന്നാം ദിനം നിയന്ത്രണം കർശനമാക്കി പൊലീസ്. തിരുവനന്തപുരത്ത് മതിയായ കാരണമില്ലാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരെ പൊലീസ് വീടുകളിലേക്ക് മടക്കി അയച്ചു. അവശ്യസർവീസ് വിഭാഗത്തിൽപ്പെട്ടവരുടെ തിരിച്ചറിയല്‍ കാർഡ് പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. നിയന്ത്രണങ്ങൾ അവഗണിച്ച് കഴിഞ്ഞ ദിവസം നിരവധി പേർ നിരത്തിലിറങ്ങിയതിനെ തുടർന്നാണ് പൊലീസ് നടപടി കടുപ്പിച്ചത്.
തലസ്ഥാനത്ത് നിയന്ത്രണം കർശനമാക്കി പൊലീസ്
നിയന്ത്രണം ലംഘിച്ചവർക്കെതിരെ കേസെടുക്കും. ഇവരുടെ വാഹനങ്ങളും പിടിച്ചെടുക്കും. അത്യാവശ്യ കാരണം ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലവും പൊലീസ് വ്യക്തമായി പരിശോധിക്കും. തെറ്റായ വിവരങ്ങൾ ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകും. നിയന്ത്രണം കർശനമായി നടപ്പാക്കാൻ ഡിജിപി ലോകനാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.