തിരുവനന്തപുരം: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിക്കും യോഗി ആദിത്യനാഥിനും കേരളത്തെപ്പറ്റി വ്യത്യസ്‌ത കാഴ്‌ചപ്പാട് ആണെങ്കിലും ഇടതുപക്ഷത്തിനെതിരെ ഒരേവികാരമാണ്. അതിൽ അവർ വല്ലാതെ ഐക്യപ്പെടുന്നു. ഇരുവരും കേരളത്തെപ്പറ്റി മനസിലാക്കാതെയാണ് പറയുന്നത്. കേരളത്തിലെ അതിഥി തൊഴിലാളികളിൽ 15 ശതമാനം പേർ യുപിയിൽ നിന്നാണ്. അവരോട് ചോദിച്ചാൽ പോലും കേരളത്തിലെ സൗകര്യങ്ങൾ മനസിലാക്കാമെന്നും യോഗി ആദിത്യനാഥിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
യോഗിക്കും രാഹുലിനുമെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ - രാഹുൽ ഗാന്ധി
ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റിൽ കോൺഗ്രസ് ബിജെപിക്കെതിരെ സ്ഥാനാർഥിയെ നിർത്തിയില്ല. ബിജെപിയെ നേരിട്ടെതിർക്കാൻ പോലും കഴിയുന്നില്ലെങ്കിൽ കോൺഗ്രസിൻ്റെ പ്രസക്തി എന്തെന്ന് ആരെങ്കിലും ചോദിച്ചാൽ കുറ്റപ്പെടുത്താൻ കഴിയില്ല. അങ്ങനെ ഒരു പാർട്ടിയുടെ നേതാവ് കേരളത്തിൽ വന്ന് അപവാദം പറഞ്ഞാൽ സഹതപിക്കാനേ കഴിയൂ.
![യോഗിക്കും രാഹുലിനുമെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ Pinarayi Vijayan Yogi Adityanath Rahul Gandhi യോഗി ആദിത്യനാഥ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനവുമായി പിണറായി വിജയൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10777364-thumbnail-3x2-yogi.jpg)
നാടിൻ്റെ സമ്പത്ത് തീറെഴുതിക്കൊടുക്കുന്നതിനും ജനങ്ങളെ ദ്രോഹിക്കുന്നതിനും കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. സ്വാഭാവികമായും ഒരേസ്വരം ഉയരും. കേരളം മുന്നോട്ടുപോകുന്നത് നാട്ടിലെ ജനങ്ങളുടെ താൽപര്യം മുൻനിർത്തിയാണ്. ഇതുപോലുള്ളവരുടെ സർട്ടിഫിക്കറ്റ് ലക്ഷ്യം വച്ചല്ല. കേരളം എല്ലാ കാര്യത്തിലും പിന്നിലാണെന്നും അഴിമതിയുടെയും അരാജകത്വത്തിൻ്റെയും നാടണെന്നുമാണ് യുപി മുഖ്യമന്ത്രിയുടെ കണ്ടെത്തൽ. രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് യുപിയിൽ ആണെന്ന് പറഞ്ഞത് അവിടത്തെ ബിജെപി എംഎൽഎ തന്നെയാണ്. കേരളത്തിലെ യുവാക്കൾ ജോലി കിട്ടാതെ നാടുവിട്ടു പോവുകയല്ല. ലോകത്തെവിടെയും അവർക്ക് ജോലി ചെയ്യാൻ പ്രാപ്‌തിയുണ്ട്. അഞ്ചുവർഷത്തിനിടെ ഒരു വർഗീയ കലാപം പോലും നടക്കാത്ത നാടാണ് കേരളം. അതേസമയം രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ വർഗീയ കലാപങ്ങൾ നടക്കുന്നത് യുപിയിലാണ്. ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്നതും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നടക്കുന്നതും യുപിയിലാണെന്നും കണക്കുകൾ നിരത്തി മുഖ്യമന്ത്രി പറഞ്ഞു. യുപിയെ ബിജെപി മാതൃകാ സംസ്ഥാനമാക്കി എന്നാണ് യോഗി പറയുന്നത്. കേരളം ആ മാതൃകയല്ല സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റിൽ കോൺഗ്രസ് ബിജെപിക്കെതിരെ സ്ഥാനാർഥിയെ നിർത്തിയില്ല. ബിജെപിയെ നേരിട്ടെതിർക്കാൻ പോലും കഴിയുന്നില്ലെങ്കിൽ കോൺഗ്രസിൻ്റെ പ്രസക്തി എന്തെന്ന് ആരെങ്കിലും ചോദിച്ചാൽ കുറ്റപ്പെടുത്താൻ കഴിയില്ല. അങ്ങനെ ഒരു പാർട്ടിയുടെ നേതാവ് കേരളത്തിൽ വന്ന് അപവാദം പറഞ്ഞാൽ സഹതപിക്കാനേ കഴിയൂ. കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഉള്ള അന്തർധാരയാണ് ഈ നിലപാടുകളിലൂടെ വ്യക്തമാകുന്നത്. ഗുജറാത്ത് സംഭവത്തിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ ദേശീയ നേതാക്കൾ അഭിപ്രായം പറയണം. പുതുച്ചേരിയുടെ കാര്യത്തിലും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആസൂത്രിതമായ നുണപ്രചരണങ്ങളും പ്രഹസനങ്ങളും നടത്തി ജനങ്ങളെ കബളിപ്പിക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.