തിരുവനന്തപുരം: കോവളത്ത കടലിൽ നൂറു മീറ്റർ ഉയരത്തിൽ വായുവിൽ നിന്ന് കടലും കരയും കാണാം. മാറിവരുന്ന വിനോദസഞ്ചാര രീതികൾക്കൊപ്പം കേരളത്തിന്‍റെ അഭിമാനമായ കോവളവും മാറുകയാണ്. പുതുതായി തുടങ്ങിയ പാരാസെയിലിംഗ് ആണ് കോവളം തീരത്തിന്‍റെ വിനോദസഞ്ചാരത്തിന്‍റെ മുഖം മിനുക്കുന്നത്. ഗോവയിലും ചെന്നൈയിലും രാജ്യത്തെ മറ്റു ചില പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലും മാത്രം കണ്ടിട്ടുള്ള പാരാസെയിലിംഗ് സംസ്ഥാനത്ത് ആദ്യമെത്തുന്നത് കോവളത്താണ്.
തീരത്തുനിന്ന് 250 മീറ്ററോളം ദൂരെ കടലിൽ നിര്‍ത്തിയിട്ട ബോട്ടിൽ ഘടിപ്പിച്ച കയറുകളുടെ അറ്റത്ത് കൊളുത്തിയ തുറന്ന പാരച്യൂട്ടിൽ തൂങ്ങിക്കിടന്ന് വായുവിൽ തെന്നിപ്പറക്കുന്നതാണ് കടലിലെ പാരാസെയിലിംഗ്. ആകാശത്തുള്ള സഞ്ചാരിയുമായി ബോട്ട് കടലിൽ ചുറ്റുക്കറങ്ങുമ്പോൾ കോവളത്തിന്‍റെ അപൂർവമായ ആകാശക്കാഴ്ച കാണാം. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെ സഹകരണത്തോടെയുള്ള സ്വകാര്യ സംരംഭമാണ് കോവളത്തേത്. സാഹസിക വിനോദ സഞ്ചാരത്തിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തുക, രാജ്യത്താകെയുള്ള യുവതലമുറയെ ആകർഷിക്കുക, അതുവഴി സംസ്ഥാനത്തിന്‍റെ വിനോദസഞ്ചാര വരുമാനം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് സർക്കാരിന്‍റെ ലക്ഷ്യങ്ങൾ.