കേരളം

kerala

By

Published : Jul 13, 2020, 2:36 PM IST

ETV Bharat / state

ശ്രീപത്മനാഭ സ്വാമിക്ഷേത്രം കേസ്; നാള്‍വഴികള്‍

13 വര്‍ഷം ഹൈക്കോടതി, സുപ്രീംകോടതി വ്യവഹാരങ്ങള്‍ക്ക്‌ ശേഷമാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രീം കോടതിയുടെ അന്തിമ തീര്‍പ്പുണ്ടാകുന്നത്.

ശ്രീപത്മനാഭ സ്വാമിക്ഷേത്രം കേസ്; നാള്‍വഴികള്‍  ശ്രീപത്മനാഭ സ്വാമിക്ഷേത്രം കേസ്  തിരുവനന്തപുരം  ശ്രീപത്മനാഭ സ്വാമിക്ഷേത്രം  padmanabh swami temple  supreme court  high court
ശ്രീപത്മനാഭ സ്വാമിക്ഷേത്രം കേസ്; നാള്‍വഴികള്‍

തിരുവനന്തപുരം: ഒമ്പത്‌ വര്‍ഷങ്ങള്‍ നീണ്ട പ്രതിവാദങ്ങള്‍ക്കൊടുവിലാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം തിരുവിതാംകൂര്‍ രാജകുടുംബത്തിന് കൈമാറിക്കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിക്കുന്നത്. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന്‍റെ മരണത്തോടെ ക്ഷേത്രം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായെന്നും ക്ഷേത്രം രാജകുടുംബത്തിലെ അനന്തരാവകാശിക്ക്‌ കൈമാറാന്‍ വ്യവസ്ഥയില്ലെന്നുമുള്ള 2011 ജനുവരി 31 ലെ ഹൈക്കോടതി വിധിക്കെതിരെയാണ് രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചത്. രാജകുടുംബത്തിന്‍റെ അന്നത്തെ പ്രതിനിധി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2011 മെയ് 2ന് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത സുപ്രീംകോടതി ക്ഷേത്ര നിലവറകളിലെ വസ്‌തുക്കളുടെ കണക്കെടുപ്പിന് നിര്‍ദേശം നല്‍കി. ഗോപാല്‍ സുബ്രഹ്മണ്യം, മുന്‍ സി.എ.ജി വിനോദ് റായ് എന്നിവരെ ഇതിനായി നിയോഗിക്കുകയും അവര്‍ ഇത്‌ സംബന്ധിച്ച് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പൊതു ക്ഷേത്രമാണെങ്കിലും പ്രതിഷ്‌ഠയ്ക്കാണ് സ്വത്തില്‍ അവകാശമെന്നതിനാല്‍ ക്ഷേത്ര ഭരണം രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്ന് രാജകുടുംബം സുപ്രീംകോടതിയില്‍ വാദിച്ചു. രാജവാഴ്ചയും പ്രിവിപേഴ്‌സും അവസാനിച്ചെങ്കിലും വ്യക്തിപരമായി രാജാവിനുള്ള അവകാശങ്ങള്‍ ഇല്ലാതായിട്ടില്ലെന്ന് രാജകുടുംബം സുപ്രീംകോടതിയില്‍ ചൂണ്ടികാണിച്ചു. എന്നാല്‍ ക്ഷേത്ര ഭരണത്തിന് ഗുരുവായൂര്‍ മാതൃകയില്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 2019 ഏപ്രിലിലാണ് കേസിന്‍റെ വാദം സുപ്രീംകോടതിയില്‍ പൂര്‍ത്തിയാകുന്നത്. 13 വര്‍ഷം ഹൈക്കോടതി, സുപ്രീംകോടതി വ്യവഹാരങ്ങള്‍ക്ക്‌ ശേഷമാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രീം കോടതിയുടെ അന്തിമ തീര്‍പ്പുണ്ടാകുന്നത്.

  • 2007 ഡിസംബറിലാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതിയില്‍ നിന്ന് പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഉടമസഥാവകാശം സംബന്ധിച്ച വിധി വരുന്നത്. ക്ഷേത്രവും ക്ഷേത്ര സ്വത്തുക്കളും സര്‍ക്കാരിന്‍റെ ഉടമസ്ഥതയില്‍ അല്ലെന്നായിരുന്നു ഇടക്കാല വിധി. പ്രിന്‍സിപ്പല്‍ സബ് ജഡ്‌ജ്‌ എസ്.എസ്. വാസനാണ് വിധി പുറപ്പെടുവിട്ടത്.

  • 2010 ഫെബ്രുവരിയില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും ഭണ്ഡാരം വക സ്വത്തുക്കളിലും തനിക്കുള്ള അധികാരം ചോദ്യം ചെയ്‌ത് സിവില്‍ കോടതിയിലുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജകുടുംബത്തിന്‍റെ അനന്തരാവകാശി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഹൈക്കോടതിയെ സമീപിച്ചു.

  • 2010 മാര്‍ച്ച് 16ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും ശ്രീപണ്ടാരവക ഉള്‍പ്പെയുള്ള എല്ലാ സ്ഥാവര ജംഗമ വസ്‌തുക്കളും തിരുവിതാംകൂര്‍ രാജാവിന്‍റെതാണെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സബ്‌കോടതിയെ അറിയിച്ചു.

  • 2011 ഫെബ്രുവരി 1ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. മൂന്ന്‌ മാസത്തിനുള്ളില്‍ ട്രസ്റ്റോ സമിതിയോ രൂപീകരിക്കണം. ക്ഷേത്ര സ്വത്തുക്കളും ഭരണവും ഏറ്റെടുത്ത് ആചാരാനുഷ്‌ഠാനങ്ങള്‍ നടപ്പാക്കണം. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയേയും മറ്റ് രാജകുടുംബാംഗങ്ങളേയും പത്മനാഭദാസന്‍ എന്ന നിലയില്‍ ആചാരാനുഷ്‌ഠാനങ്ങളില്‍ പങ്കെടുപ്പിക്കണം. ഒരു മ്യൂസിയം സ്ഥാപിച്ച് ക്ഷേത്രത്തിലെ അമൂല്യ വസ്‌തുക്കള്‍ ഭക്തര്‍ക്കും സഞ്ചാരികള്‍ക്കും കാണാന്‍ അവസരമൊരുക്കണമെന്നും ഹൈക്കോടതി വിധിച്ചു.

  • 2011 മെയ് 3ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. നിലവറകളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളുടെ കണക്കെടുപ്പിന് ഏഴംഗ നിരീക്ഷക സംഘത്തെ ചുമതലപ്പെടുത്തി.

  • 2011 ജൂണ്‍ 28ന് ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. വര്‍ഷങ്ങളായി തുറക്കാതിരുന്ന രണ്ടു നിലവറകളില്‍ ശതകോടികള്‍ വിലവരുന്ന അമൂല്യ രത്‌നങ്ങളും സ്വര്‍ണ ഉരുപ്പടികളും കണ്ടെത്തി.

  • 2011 ഓഗസ്റ്റ് 20ന് ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്നാവശ്യപ്പെട്ട് മൂലം തിരനാള്‍ രാമ വര്‍മ്മ സുപ്രീംകോടതിയില്‍ ഇടക്കാല അപേക്ഷ നല്‍കി.

  • 2014 ഏപ്രില്‍ 25ന് ക്ഷേത്ര ഭരണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. ക്ഷേത്ര ചുമതല ജില്ലാ ജഡ്‌ജി അധ്യക്ഷനായ അഞ്ചംഗ സമിതിയെ ഏല്‍പ്പിക്കാനും സുപ്രീംകോടതി ഉത്തരവ്.

  • 2017 ജൂലായ് അഞ്ചിന് ക്ഷേത്ര കണക്കെടുപ്പിനായി ബി നിലവറ തുറക്കണമെന്ന് സുപ്രീംകോടതി

  • 2019 ജനുവരി 30ന് ശ്രീപത്മാനാഭ സ്വാമി ക്ഷേത്രം പൊതു ക്ഷേത്രമാണെന്നും പ്രതിഷ്‌ഠയ്ക്കാണ് സ്വത്തില്‍ അവകാശമെന്നും തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചു.

ABOUT THE AUTHOR

...view details