തിരുവനന്തപുരം: കരസേനാ മേധാവി ബിപിൻ റാവത്തിനെതിരെ വിമർശനവുമായി മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം. ബിപിൻ റാവത്ത് അതിര് കടക്കുന്നു. രാഷ്ട്രീയം നോക്കാന്‍ ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കറിയാം. രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട. അതിര്‍ത്തിയില്‍ എങ്ങനെ യുദ്ധം ചെയ്യണമെന്ന് പഠിപ്പിക്കാന്‍ തങ്ങളും വരില്ലെന്ന് പി. ചിദംബരം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരസേനാ മേധാവിക്കെതിരെ വിമർശനവുമായി പി. ചിദംബരം - bipin rawath
കരസേനാ മേധാവി രാഷ്ട്രീയക്കാരെ രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ടെന്ന് ചിദംബരം

എന്‍ആര്‍സിയും പൗരത്വ ഭേദഗതി നിയമവും തമ്മില്‍ ബന്ധമില്ലെന്ന ബിജെപിയുടെ വാദം അടിസ്ഥാന രഹിതമാണ്. ഇത് രണ്ടും സയാമീസ് ഇരട്ടകളാണ്. പൗരത്വത്തിന്‍റെ പേരിലുള്ള പ്രതിഷേധങ്ങളെ മുസ്ലീങ്ങളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോരാട്ടമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത് എല്ലാ ഇന്ത്യാക്കാരുടെയും പ്രശ്‌നമാണ്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. അതിനാല്‍ ഈ നിയമം സുപ്രീംകോടതി റദ്ദാക്കും എന്നുറപ്പാണ്. ഇത് ഹിന്ദു രാഷ്ട്രത്തിലേക്കുള്ള പോക്കാണ്. കോണ്‍ഗ്രസിന് ജീവനുള്ളിടത്തോളം കാലം ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തകര്‍ക്കാനനുവദിക്കില്ലെന്നും ചിദംബരം പറഞ്ഞു. തിരുവനന്തപുരം പാളയം രക്ത സാക്ഷിമണ്ഡപത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നാണ് ചിദംബരം രാജ്ഭവനിലെത്തിയത്.