ഷാഫി പറമ്പിലിന് മർദ്ദനം; സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം - ഷാഫി പറമ്പിലിന് മർദ്ദനം; സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം
ബഹളം രൂക്ഷമാകുന്നതിനിടെ നാല് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറി. ഐ.സി.ബാലകൃഷ്ണന്‍, റോജി.എം.ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി എന്നിവരാണ് കയറിയത്.
![ഷാഫി പറമ്പിലിന് മർദ്ദനം; സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5123654-263-5123654-1574254304255.jpg)
തിരുവനന്തപുരം: കെ.എസ്.യു മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എം.എല്‍.എക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പതിവു തെറ്റിച്ച് സ്പീക്കറുടെ ഡയസില്‍ കയറി. പ്രതിപക്ഷ എംഎല്‍എമാരുടെ നടപടിയില്‍ പ്രതിഷേധിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇരിപ്പിടത്തില്‍ നിന്നിറങ്ങിപ്പോയി. ചോദ്യത്തോരവേളയ്ക്കായി സഭ സമ്മേളിച്ച ഉടന്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ച് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു. ബാനറുകളും പ്ലാക്കാര്‍ഡുകളും ഉയര്‍ത്തി. അന്‍വര്‍ സാദത്ത് എംഎല്‍എ, ഷാഫി പറമ്പില്‍ എംഎല്‍എയുടെ രക്തം പുരണ്ട വസ്ത്രം സഭയില്‍ ഉയര്‍ത്തിക്കാട്ടി. ചോദ്യോത്തരവേള നിര്‍ത്തി വച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യോത്തരവേള സസ്‌പെന്‍ഡ് ചെയ്യാനാകില്ലെന്നും വിഷയം ശൂന്യവേളയില്‍ അടിയന്തര പ്രമേയ നോട്ടീസായി പ്രതിപക്ഷത്തിന് ഉന്നയിക്കാമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ശാന്തരായെങ്കിലും ചോദ്യങ്ങളുന്നയിക്കാതെ ചോദ്യോത്തരവേളയില്‍ നിന്ന് വിട്ടു നിന്നു. തുടര്‍ന്ന് ശൂന്യവേളയില്‍ വി.ടി.ബല്‍റാം വിഷയം ഉന്നയിച്ചു.