തിരുവനന്തപുരം: നയപ്രഖ്യാപന ദിവസം നിയമസഭയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധങ്ങളെല്ലാം ആസൂത്രണം ചെയ്തത് വളരെ കൃത്യതയോടെ. സഭ തുടങ്ങുന്നതിന് മുമ്പ് പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്‍ററി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തി. പ്രതിപക്ഷ നേതാവിന്‍റെ നിയമസഭയിലെ ഓഫീസിലായിരുന്നു യോഗം.
പ്രതിപക്ഷ പ്രതിഷേധം കൃത്യമായ ആസൂത്രണത്തോടെ
നിയമസഭയിലെ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ പ്രതിപക്ഷം ചേര്‍ന്ന പാര്‍ലമെന്‍ററി യോഗത്തിലെടുത്ത തീരുമാനപ്രകാരമായിരുന്നു പ്രതിഷേധം
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭാഗം ഗവർണർ വായിക്കുമോ എന്ന ചർച്ചകൾക്കൊപ്പം പ്രതിപക്ഷ നീക്കം എന്താണെന്നുള്ളതും യോഗത്തില്‍ ചര്‍ച്ചയായി. യോഗ തീരുമാനമനുസരിച്ചാണ് ഭരണഘടനയുടെ ആമുഖം, മതേതരത്വം സംരക്ഷിക്കുക, ഗവർണർ ഗോ ബാക്ക് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാർഡുകളും ബാനറും പിടിച്ച് പ്രതിപക്ഷം സഭയിലെത്തിയത്. സഭ ബഹിഷ്കരിച്ചതും മുന്‍കൂട്ടിയെടുത്ത തീരുമാനത്തിന്‍റെ ഭാഗമായാണ്. സഭ ബഹിഷ്‌കരിച്ച് സഭാകവാടത്തിൽ പ്രകടനമായെത്തിയ പ്രതിപക്ഷം സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. നയപ്രഖ്യാപനം പൂർത്തിയാക്കി ഗവർണർ മടങ്ങിയപ്പോൾ സഭാ പരിസരത്ത് പ്രതിപക്ഷത്തെ അംഗങ്ങളാരും അവശേഷിച്ചിരുന്നില്ല.