തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌ത മന്ത്രി കെടി ജലീൽ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മന്ത്രിയെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നത്. ധാർമികത ഉണ്ടെങ്കിൽ കെടി ജലീൽ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തലയിൽ മുണ്ടിട്ടാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്. ഇത് സംസ്ഥാനത്തിന് നാണക്കേടാണ്. നിരന്തരം ക്രിമിനൽ പ്രവർത്തനങ്ങളാണ് ആണ് മന്ത്രി കെടി ജലീൽ നടത്തുന്നത്. എല്ലാകാലത്തും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുക ആണെന്നും ഇത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മന്ത്രി കെടി ജലീൽ രാജിവെക്കണമെന്ന് പ്രതിപക്ഷം - എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്
സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌ത മന്ത്രി കെടി ജലീൽ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

കെടി ജലീൽ ചെറിയ സ്രാവ് മാത്രമാണെന്നും മുഖ്യമന്ത്രിയാണ് വൻ സ്രാവെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. മുഖ്യമന്ത്രിക്ക് ഇച്ഛാശക്തിയുണ്ടെങ്കിൽ ജലീൽ നിന്ന് രാജി എഴുതി വാങ്ങണം. മാർക്ക് ദാനം ഉൾപ്പെടെ നിരന്തരം ആരോപണം ഉയർന്നപ്പോൾ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുകയാണ് ചെയ്തത്. എത്രനാൾ ഇത്തരത്തിൽ ഒരു മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുമെന്നും ഇത് തുടരാനാകില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.