വിജയം ആവർത്തിക്കാൻ തയ്യാറെടുക്കുമ്പോഴുംആറ്റിങ്ങൽ മണ്ഡലത്തിലെ തീരമേഖലയിൽ സിറ്റിംഗ് എംപിക്കെതിരെ പരാതി പ്രവാഹം. എംപിയായി തെരഞ്ഞെടുത്ത ശേഷം അഞ്ചുതെങ്ങ് ഉൾപ്പെടുന്ന തീരമേഖലയിലേക്ക് എ.സമ്പത്ത് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് ആക്ഷേപം.
സമ്പത്തിനെതിരെ ആഞ്ഞടിച്ച് ആറ്റിങ്ങല്‍ തീരമേഖല
അഞ്ച് കൊല്ലമായി എം.പി തീരമേഖലയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് വിമർശനം.
വർക്കല, ആറ്റിങ്ങല്‍, ചിറയൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കടഎന്നീ ഏഴ് പ്രദേശങ്ങളാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലുള്ളത്. സിറ്റിങ് എം.പി എ.സമ്പത്ത് ജനകീയനാണെങ്കിലും തീരദേശ മേഖലകളിലേക്ക് അദ്ദേഹം തിരിഞ്ഞു നോക്കാറില്ലെന്നാണ് ആക്ഷേപം. പ്രധാനമായും അഞ്ചുതെങ്ങ്, പുതുക്കുറുച്ചി മേഖലകളിലുള്ളവരാണ് എം.പി അവഗണിക്കുന്നുവെന്ന പരാതി ഉന്നയിക്കുന്നത്. അഞ്ച് കൊല്ലമായി എം.പി ഈ മേഖലകളിലെ ഒരു കാര്യത്തിലും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് തീരദേശ നിവാസികൾ പറയുന്നു.
ഭൂമിശാസ്ത്രപരമായ സ്വഭാവം അനുസരിച്ച് തീരമേഖലയ്ക്കും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ജനവിധി നിർണയിക്കുന്നതില്‍ നിർണായക പങ്കാണുള്ളത്. അതുകൊണ്ട് സമ്പത്തിനെതിരെ മത്സരരംഗത്തേക്ക് വരുന്നവരുടെ മികവും മണ്ഡലത്തിന്‍റെ വിധി നിർണയിക്കുന്നതില്‍ സുപ്രധാനമാകും.