തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളജുകളിലായി 10 പിജി സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍റെ അനുമതി.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എം.സി.എച്ച്. ന്യൂറോ സര്‍ജറിയിൽ രണ്ട്, കോട്ടയം മെഡിക്കല്‍ കോളജില്‍ എം.സി.എച്ച്. കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍റ് തൊറാസിക് സര്‍ജറിയിൽ മൂന്ന്, എം.സി.എച്ച്. ന്യൂറോ സര്‍ജറിയിൽ രണ്ട്, ഡി.എം. നെഫ്രോളജിയിൽ രണ്ട്, എം.സി.എച്ച്. പ്ലാസ്റ്റിക് ആന്‍റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറിയിൽ ഒന്ന് എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എം.സി.എച്ച്. ന്യൂറോ സര്‍ജറിയില്‍ രണ്ട് സീറ്റും ബാക്കിയുള്ളവക്ക് ഒരു സീറ്റ് വീതവുമാണുള്ളത്.
സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സക്ക് സഹായകരം: ആരോഗ്യമന്ത്രി
കൂടുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ ലഭ്യമായത് സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സക്ക് ഏറെ സഹായകരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. ഇതുകൂടാതെ 16 സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകളും 10 എംഡി സീറ്റുകളും രണ്ട് ഡിപ്ലോമ സീറ്റുകളും ഉള്‍പ്പെടെ 28 പിജി സീറ്റുകള്‍ക്ക് പുനര്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
പുനർ അംഗീകാരം ലഭിച്ച പിജി സീറ്റുകൾ
കോട്ടയം മെഡിക്കല്‍ കോളജില്‍ എം.സി.എച്ച്. പീഡിയാട്രിക് സര്‍ജറിയിൽ ഒന്ന്, എം.സി.എച്ച്. ന്യൂറോ സര്‍ജറിയിൽ രണ്ട്, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.സി.എച്ച്. പീഡിയാട്രിക് സര്‍ജറിയിൽ നാല്, ഡി.എം. കാര്‍ഡിയോളജിയിൽ ആറ്, ഡി.എം. പള്‍മണറി മെഡിസിനിൽ ഒന്ന്, എം.സി.എച്ച്. ന്യൂറോ സര്‍ജറി രണ്ട്, എം.ഡി. റെസ്പിറേറ്ററി മെഡിസിനിൽ നാല്, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എം.ഡി. അനാട്ടമിയിൽ നാല്, കോട്ടയം മെഡിക്കല്‍ കോളജില്‍ എം.ഡി. റേഡിയേഷന്‍ ഓങ്കോളജിയിൽ രണ്ട്, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിപ്ലോമ ഇന്‍ ഡെര്‍മറ്റോളജിയിൽ രണ്ട് എന്നിങ്ങനെയാണ് പുനര്‍ അംഗീകാരം ലഭിച്ച സീറ്റുകൾ.