തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാന അന്വേഷണ ഏജൻസികളെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്‌ത് അവയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സിപിഎമ്മും സർക്കാരും പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ അവരെ വെള്ളപൂശുന്ന ദൗത്യമാണ് ഇപ്പോൾ സംസ്ഥാന അന്വേഷണ ഏജൻസികൾ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന അന്വേഷണ ഏജൻസികളെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
സര്‍ക്കാര്‍ പ്രതി സ്ഥാനത്ത് വരുന്ന കേസുകളെ വെള്ളപൂശുന്ന ദൗത്യമാണ് സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ക്കുള്ളതെന്നും മുല്ലപ്പള്ളി ആരോപിച്ചു
ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് വധഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ് കോടതിയിൽ നൽകിയ മൊഴിയിൽ കഴമ്പില്ലെന്ന ജയിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ജീവൻ അപകടത്തിലാണെന്ന സ്വപ്‌നയുടെ മൊഴി നിസാരമായി കാണാൻ കഴിയില്ല. എന്നാൽ അതിനെ തള്ളിക്കളയുന്ന റിപ്പോർട്ടാണ് ജയിൽ വകുപ്പിന്‍റേതെന്നും മുല്ലപ്പള്ളി പറഞ്ഞു.
നേരത്തെ സ്വപ്‌നയുടെ സന്ദേശം പുറത്തു വന്നപ്പോഴും സമാനമായ നിലപാടാണ് ജയിൽവകുപ്പ് സ്വീകരിച്ചത്. അന്വേഷണം നടത്തി പ്രതികളെ കണ്ടത്തേണ്ട പൊലീസാകട്ടെ കേസ് അട്ടിമറിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സാങ്കേതിക സഹായത്തോടെ പുറത്തുവന്ന സ്വപ്‌നയുടെ ശബ്‌ദ സന്ദേശത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. വധഭീഷണിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തിയാൽ കുടുങ്ങുന്നത് മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമായിരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.