റമദാൻ മാസത്തിലും നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി - ramadan
റമദാൻ മാസത്തിലെ നിയന്ത്രണങ്ങൾക്ക് ധാരണയായതായി മുഖ്യമന്ത്രി. മതനേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം
![റമദാൻ മാസത്തിലും നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി റമദാൻ മാസം നിയന്ത്രണങ്ങൾ തുടരും ധാരണയായതായി മുഖ്യമന്ത്രി മതനേതാക്കൾ mosques ramadan mosques remain closed in ramadan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6887324-496-6887324-1587485618513.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാൻ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. റമദാൻ കാലത്തെ പ്രാര്‍ഥനകൾക്കും ജുമാ നമസ്കാരങ്ങൾക്കും വലിയ പ്രാധാന്യം ഉണ്ട്. എന്നാൽ കൊവിഡ് രോഗ വ്യാപന സാഹചര്യം നിലനിൽക്കുന്നതിനാൽ ആരാധാനാലയങ്ങളിൽ നിലവിലുള്ള സ്ഥിതി തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതനേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ റമദാൻ നിയന്ത്രണങ്ങൾക്ക് ധാരണയായതായി അദ്ദേഹം അറിയിച്ചു.
ഈ സാഹചര്യത്തിൽ സർക്കാരിൻ്റെ തീരുമാനത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് മതനേതാക്കൾ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ പ്രതികൂല സാഹചര്യത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ് ശരിയായ നിലപാടെടുത്ത മത നേതാക്കളെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ക്ഷേമമന്ത്രി കെ.ടി ജലീൽ, പ്രൊഫ. ആലിക്കുട്ടി മുസ്ലീയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലീയാര്‍, ടി.പി അബ്ദുള്ളക്കോയ മദനി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, എം.ഐ അബ്ദുള്‍ അസീസ്, ഡോ. ഇ.കെ അഹമ്മദ് കുട്ടി, ഇ.കെ അഷ്റഫ്, കമറുള്ള ഹാജി, അഡ്വ. എം.താജുദ്ദീന്‍, ആരിഫ് ഹാജി എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.