തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്‍റെ ടെലഫോണ്‍ സംഭാഷണം ആയുധമാക്കി സിപിഎം. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത് സംബന്ധിച്ച പുറത്തു വന്ന വിവരങ്ങള്‍ അതീവ ഗൗരവതരമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സി.പി.എം - overthrow the LDF government
സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സ്വപ്‌നയുടേതെന്ന പേരിൽ മാധ്യമങ്ങൾ പുറത്തുവിട്ട ശബ്‌ദരേഖയെന്ന് സിപിഎം സെക്രട്ടറിയേറ്റ് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ പ്രലോഭിപ്പിച്ചും സമ്മര്‍ദം ചെലുത്തിയും മാപ്പുസാക്ഷിയാക്കാമെന്നത് നിയമവ്യവസ്ഥയോടും ജനാധിപത്യ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്. ബിജെപി-യുഡിഎഫ് കൂട്ടുകെട്ട് നടത്തുന്ന പ്രചാരവേലകള്‍ക്ക് ആയുധങ്ങള്‍ ഒരുക്കിക്കൊടുക്കാനുള്ള അന്വേഷണ ഏജന്‍സികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കും.
മാധ്യമങ്ങള്‍ പുറത്തു വിട്ട ശബ്ദ രേഖയനുസരിച്ച് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളില്‍ സമ്മര്‍ദം ചെലുത്തിയെന്ന് വ്യക്തമാണ്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യം നിര്‍വഹിക്കുന്നതിനൊപ്പം യഥാർഥ പ്രതികളെ രക്ഷപ്പെടുത്തുന്നതിനു കൂടിയാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപി-യുഡിഎഫ് കൂട്ടുകെട്ടിന്‍റെ ഉപകരണമായി അധപതിച്ച കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.