തിരുവന്തപുരം:കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം ആധുനികവത്കരിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിനോട് ഉന്നയിച്ചിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജന്‍. രണ്ട് റഡാർ സംവിധാനങ്ങൾ കൂടി സ്ഥാപിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകിരിച്ചില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കാലാവസ്ഥ പ്രവചനങ്ങളില്‍ വീഴ്‌ചയുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം.
കാലാവസ്ഥ മുന്നറിയിപ്പ് ആധുനികവത്‌കരിക്കണം, രണ്ട് റഡാർ കൂടി വേണം: കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി രാജൻ
കാലാവസ്ഥ പ്രവചനങ്ങളില്‍ വീഴ്‌ചയുണ്ടെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രി രാജൻ ഇക്കാര്യം നിയമസഭ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കിയത്.
മന്ത്രി പറഞ്ഞ കാര്യങ്ങൾ: മഴ, ഇടിമിന്നൽ മുന്നറിയിപ്പ് മനസിലാക്കാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൂടാതെ നാല് പുതിയ സംവിധാനം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. മുന്നറിയിപ്പ് സംവിധാനത്തിനായി കൊച്ചി സർവകലാശാലയുമായി സഹകരിക്കും. ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് പ്രളയ സാധ്യതയുള്ള മേഖലകളിലെ ഭൂപടങ്ങൾ തയ്യാറാക്കി വരികയാണ്.
കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ തൊടുപുഴ കുടയത്തൂർ ഉരുൾപൊട്ടലിന് ഒരു സാധ്യതയും ഇല്ലാതിരുന്ന പ്രദേശമാണ്. 70 വർഷം മുമ്പാണ് അവിടെ ഉരുൾപൊട്ടൽ ഉണ്ടായത്. ഇത് കൂടി അടിസ്ഥാനമാക്കി വിപുലമായ പഠനം നടത്തും. ഇടുക്കി, വയനാട് ജില്ലകളിൽ ഹൈ ഓൾട്ടിറ്റ്യൂട് റസ്ക്യൂ ഹബ്ബുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ദുരന്തനിവാരണത്തിന് ജില്ലാടിസ്ഥാനത്തിൽ സംവിധാനമില്ലാത്തതിനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചു.