തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറിൽ വിവാദമുണ്ടാക്കാൻ ആസൂത്രിത ഗുഢാലോചന നടന്നുവെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷത്തിൻ്റെ വിഷയദാരിദ്ര്യമാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്കു പിന്നിൽ. ജനുവരിയിൽ ആരംഭിച്ച പ്രതിപക്ഷ നേതാവിൻ്റെ ജാഥയും ധാരണാപത്രവും തമ്മിൽ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നു. 2019ൽ കിട്ടിയ നിവേദനത്തിന് സർക്കാർ ഒരു അനുകൂല നിലപാടും എടുത്തിട്ടില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധന കരാർ: വിവാദമുണ്ടാക്കാൻ ശ്രമമെന്ന് മേഴ്‌സിക്കുട്ടിയമ്മ - Deep Sea Fishing Agreement
2019ൽ കിട്ടിയ നിവേദനത്തിന് സർക്കാർ ഒരു അനുകൂല നിലപാടും എടുത്തിട്ടില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

സർക്കാർ കാലാവധി അവസാനിക്കാറായ 2021 ഫെബ്രുവരി രണ്ടിന് ധാരണാപത്രം എങ്ങനെ വന്നു? ആ സമയത്ത് ഒരു കരാറുണ്ടാക്കി എന്നുപറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. അത്തരം നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുകയാണ്. സർക്കാർ അറിയാതെ എന്തിനത് ചെയ്തു?
സർക്കാർ നയം അട്ടിമറിക്കാൻ ആസൂത്രിത ശ്രമം ഉണ്ടായി. ഇത് ഗൗരവമായി കാണുന്നു. പ്രതിപക്ഷ നേതാവ് നുണപ്രചരണം നടത്തുകയാണ്. അദ്ദേഹം ഗീബൽസ് ആവാൻ തയ്യാറെടുക്കുകയാണോ? കമ്പനിക്ക് വിശ്വാസ്യതയില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പദ്ധതിക്ക് അനുമതി നൽകാഞ്ഞതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.