തിരുവനന്തപുരം : മാസപ്പടി വിവാദത്തിലെ പുതിയ സംഭവവികാസങ്ങൾക്ക് പിന്നാലെ മാത്യു കുഴൽനാടൻ എംഎൽഎ സിപിഎം നേതാക്കൾക്ക് ഇന്ന് വാർത്ത സമ്മേളനത്തിലൂടെ മറുപടി നൽകും (Mathew Kuzhalnadan Against CPM). ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. 'എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ല. മാസപ്പടി/ജിഎസ്‌ടി വിഷയത്തില്‍ ഇന്നുച്ചയ്‌ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണുന്നു' -എന്നാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പ്.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക്കിന് സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 1.72 കോടിക്ക് ഐജിഎസ്‌ടി അടച്ചെന്ന് സ്ഥിരീകരിക്കുന്ന ധനവകുപ്പിന്‍റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണം ഉന്നയിച്ച മാത്യു കുഴൽനടനെതിരെ സിപിഎം നേതാക്കൾ രംഗത്തുവന്നത് (Mathew Kuzhalnadan allegation on Veena Vijayan). മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ ആവശ്യപ്പെട്ടു. എന്നാൽ മാസപ്പടി, ജിഎസ്‌ടി വിഷയങ്ങളിൽ താൻ ഉന്നയിച്ച കാര്യങ്ങളിൽ നിന്നും ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് മാത്യു കുഴല്‍നാടനും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ധനവകുപ്പിന്‍റെ കത്തിന്‍റെ പശ്ചാത്തലത്തിൽ താൻ മാപ്പ് പറയണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നതെന്നും ഈ വിഷയത്തിലെ വസ്‌തുതകളും തന്‍റെ ബോധ്യവും താൻ നാളെ കേരളത്തിന്‍റെ പൊതുസമൂഹത്തിന് മുമ്പിൽ വിശദീകരിക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.