കേരളം

kerala

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് ജൂൺ 5 ലേക്ക് മാറ്റി, ഹൈക്കോടതിയെ സമീപിക്കാൻ സമയം വേണമെന്ന് ഹർജിക്കാരൻ

ഇന്നത്തെയും 31-ാം തീയതിയിലെയും വിധി വിശദമായി പഠിച്ചശേഷം ഹൈക്കോടതിയെ സമീപിക്കണമെന്ന് വാദി ഭാഗം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കേസ് ജൂണ്‍ അഞ്ചിലേക്ക് മാറ്റിയത്.

By

Published : Apr 12, 2023, 4:08 PM IST

Published : Apr 12, 2023, 4:08 PM IST

Lokayukta fund diversion case adjourned to june 24  Lokayukta fund diversion case  ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ്  ലോകായുക്ത  ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്  ലോകായുക്ത ഫുൾ ബെഞ്ച്  സിറിയക് ജോസഫ്
ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റി. ഇത് സംബന്ധിച്ച് ലോകായുക്ത പുറപ്പെടുവിച്ച രണ്ട് വിധികളും ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ സമയം വേണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടതോടെയാണ് ഹർജി പരിഗണിക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റിയത്. ലോകായുക്ത ജഡ്‌ജി സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ഹരൂൺ അൽ റഷീദ്, ബാബു മാത്യു ജോസഫ് എന്നിവരടങ്ങിയ ഫുൾ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ദുരിതാശ്വാസ നിധി വകമാറ്റിയതുമായി ബന്ധപ്പെട്ട് മാർച്ച് 31, ഏപ്രിൽ 12 എന്നീ ദിവസങ്ങളിൽ പുറപ്പെടുവിച്ച ഉത്തരവുകൾ ചോദ്യം ചെയ്യണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ സുബൈർ പറഞ്ഞു. മാർച്ച് 31 ൻ്റെ വിധി ചോദ്യം ചെയ്യാൻ ആവശ്യത്തിനു സമയമുണ്ടായിരുന്നെന്നും കേസിൻ്റെ അടിയന്തര സ്വഭാവം മനസിലാക്കിയാണ് ഇന്ന് തന്നെ ഹർജി കേൾക്കാൻ തീരുമാനിച്ചതെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.

ജോർജ് പൂന്തോട്ടത്തിന് പരിഹാസം: എന്നാൽ ഹർജി നീട്ടണമെന്ന ആവശ്യത്തിൽ ഹർജിക്കാരൻ്റെ അഭിഭാഷകൻ ഉറച്ചു നിന്നു. രാവിലെ ഹർജിക്കാരന്‌ വേണ്ടി ഹാജരായ ജോർജ് പൂന്തോട്ടം ഉച്ചയ്ക്കു ശേഷം ഹാജരാകാതിരുന്നതിനെ ലോകായുക്ത പരിഹസിച്ചു. ഇന്നലെ കണ്ടവനെ ഇന്ന് കാണുന്നില്ല എന്ന് കേട്ടിട്ടുണ്ട് എന്നാൽ രാവിലെ കണ്ടവനെ ഉച്ചയ്ക്ക് കാണുന്നില്ല എന്നത് ആദ്യമാണെന്നായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ പരിഹാസം.

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ എന്നായിരുന്നു ഉപലോകായുക്ത ബാബു മാത്യു ജോസഫ് പരിഹസിച്ചത്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ പുനഃപരിശോധന ഹർജി ലോകായുക്ത തള്ളിയിരുന്നു. ഭിന്ന വിധിക്കെതിരായി ഹർജിക്കാരൻ ശശികുമാർ സമർപ്പിച്ച റിവ്യൂ ഹർജിയാണ് ലോകായുക്ത തള്ളിയത്.

റിവ്യു ഹർജി തള്ളി: പുനഃപരിശോധനയ്‌ക്ക് ആവശ്യമായ ഒരു പുതിയ വാദവും ഉയർത്തിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു നടപടി. രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നിയച്ചുകൊണ്ടായിരുന്നു ലോകായുക്‌ത ഹർജി തള്ളിയത്. ഹർജിക്കാരന്‍റെ വാദങ്ങൾ ലോകായുക്തയും ഉപലോകായുക്തയും ഒരുപോലെ ഉൾക്കൊള്ളണം എന്ന് വാദിക്കരുതെന്നും ലോകായുക്ത വ്യക്‌തമാക്കി.

ഹർജിയിൽ അഭിപ്രായ ഭിന്നതയുണ്ടായപ്പോഴാണ് ഫുൾ ബഞ്ചിന് വിട്ടതെന്നും അതിൽ തെറ്റില്ലെന്നും ലോകായുക്ത വ്യക്‌തമാക്കി. ലോകായുക്ത നിലവിൽ ഒരു തീരുമാനവും എടുത്തിട്ടില്ല. ഹർജിയിൽ അന്തിമ വിധിയും ഉണ്ടായിട്ടില്ല. ഹർജിക്കാർ സമർപ്പിച്ച രേഖകളിൽ പരിശോധന നടത്തുകയും അഭിപ്രായം പറയുകയുമാണ് ചെയ്‌തത്.

വിശദമായ പരിശോധന നടത്താനാണ് മൂന്നംഗ ബഞ്ചിലേക്ക് മാറ്റിയത്. എന്നാൽ ഇക്കാര്യം ഹർജിക്കാരൻ മനസിലാക്കുന്നില്ലെന്നും ലോകായുക്ത കുറ്റപ്പെടുത്തി. പ്രാഥമിക വിലയിരുത്തലിന്‍റെ പേരിൽ വാദം ഉയർത്തരുത്. എതിർഭാഗത്തിന്‍റെ വാദങ്ങൾ കേൾക്കാതെ വിധി പറയുന്നത് നിയമപരമല്ല. വിധി ഇന്നതാകും എന്ന് ഊഹിച്ച് ഹർജിക്കാർ വാദം ഉയർത്തരുതെന്നും ലോകായുക്ത താക്കീത് നൽകി.

പ്രത്യേക അഭിപ്രായം വന്ന സാഹചര്യത്തിലാണ് ഫുൾ ബഞ്ച് വാദം കേൾക്കുന്നതെന്നും ആക്‌ടിൽ ഇത് പറയുന്നുണ്ടെന്നും ലോകായുക്ത വ്യക്‌തമാക്കി. വ്യത്യസ്‌ത വിധിയിൽ ആരുടേതാണ് ഭിന്ന വിധി എന്ന് വ്യക്തമാക്കേണ്ട കാര്യമില്ല. ഓരോരുത്തരുടെയും അഭിപ്രായം രേഖപ്പെടുത്തുമെന്നും അതിൽ ഭൂരിപക്ഷ അഭിപ്രായം വിധിയായി വരുമെന്നും ലോകായുക്ത കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details