തിരുവനന്തപുരം: "ഞങ്ങൾക്ക് ഒരു പാർട്ടിയുടെയും പിൻബലമില്ല... കമ്യൂണിസ്റ്റിന് വേണ്ടി നടന്നവരാണ് ഞങ്ങൾ. ഇപ്പോഴും പാർട്ടി വിട്ടിട്ടില്ല. എന്നാൽ ഞങ്ങൾക്ക് മുഖ്യം ജോലി തന്നെ...." റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന റാങ്ക് ഹോൾഡേഴ്‌സിൻ്റെ വാക്കുകളാണിവ. പിൻ വാതിൽ നിയമനങ്ങൾക്കെതിരെ സമരം ശക്തമാകുമ്പോൾ പ്രതിപക്ഷത്തെ പഴിചാരുകയാണ് സർക്കാർ. സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ സമരം പ്രതിപക്ഷം ഇളക്കിവിട്ടതാണെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത്. എന്നാൽ ധനമന്ത്രിയുടെ ആക്ഷേപം തള്ളി സമരം കൂടതൽ ശക്തമാക്കുകയാണ് റാങ്ക് ഹോൾഡർമാർ. കാലാവധി കഴിഞ്ഞ സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയിലുള്ളവരും അനിശ്ചിതകാല സമരത്തിലാണ്. തങ്ങൾക്ക് ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും പിന്തുണയില്ലെന്നും ജീവിക്കാനുള്ള പോരാട്ടമാണ് ഇതെന്നുമാണ് സമരക്കാർ പറയുന്നത്.
ജോലിക്കായി ജീവിത സമരം; കണ്ടില്ലെന്ന് നടിച്ച് സർക്കാർ - സെക്രട്ടേറിയറ്റിനു മുന്നിലെ സമരം
സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ സമരം പ്രതിപക്ഷം ഇളക്കിവിട്ടതാണെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത്. എന്നാൽ ധനമന്ത്രിയുടെ ആക്ഷേപം തള്ളി സമരം കൂടതൽ ശക്തമാക്കുകയാണ് എൽജിഎസ് റാങ്ക് ഹോൾഡർമാർ.
പിൻവാതിൽ നിയമനങ്ങൾക്കെതിരെ സമരക്കാർ രംഗത്ത് വന്നതോടെ അവർക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്കും കുറവൊന്നുമില്ല. പഠിച്ച് റാങ്ക് പട്ടികയിലെത്തിയ ശേഷം ജോലിക്കായി തെരുവിലിരിക്കുന്നവരുടെ ദുഖം സൈബർ ആക്രമണം നടത്തുന്നവർക്ക് അറിയില്ലെന്നാണ് ഇവർ നൽകുന്ന മറുപടി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടിയത് അശാസ്‌ത്രീയമാണെന്നാണ് ഇവർ പറയുന്നത്.
കത്തിക്കുത്തു കേസും കൊറോണയും അടക്കമുള്ള പ്രതിസന്ധികളെ നേരിട്ട പട്ടികയിൽ നിന്ന് തുച്ഛമായ നിയമനങ്ങൾ മാത്രമാണ് നടന്നത്. തങ്ങൾ നേരിട്ട എല്ലാ പ്രതിസന്ധികളും അറിയുന്ന സർക്കാർ കണ്ണടക്കുകയായിരുന്നുവെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. അതേസമയം റാങ്ക് പട്ടികകൾ ആറു മാസത്തേക്ക് നീട്ടി ഉദ്യോഗാർഥികളുടെ സമരങ്ങൾക്ക് താൽകാലിക പ്രതിരോധം തീർത്ത സർക്കാരിന് പക്ഷേ ആശ്വസിക്കാൻ വകയില്ല. പിൻവാതിൽ നിയമനങ്ങൾ പ്രതിപക്ഷം ചർച്ചയാക്കുന്നതിനിടെ അർഹതയുണ്ടായിട്ടും ജോലി കിട്ടാത്ത പിഎസ്‌സി റാങ്ക് ഹോൾഡർമാർ ഒന്നൊന്നായി സെക്രട്ടേറിയറ്റിനു മുന്നിലേക്ക് തിരിച്ചെത്തുകയാണ്.