തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് മനുഷ്യ മഹാ ശ്യംഖല തീർക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 70 ലക്ഷത്തോളം പേര്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള പ്രതിഷേധത്തില്‍ പങ്കുചേരുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള കാസര്‍കോട് മനുഷ്യ ശൃംഖലയുടെ ആദ്യകണ്ണിയാകും.
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധം; എല്‍ഡിഎഫ് മനുഷ്യ മഹാ ശൃംഖല ഇന്ന് - കാസര്‍കോട് മുതല്‍ കളിയിക്കാവിളവരെ
റോഡിന്‍റെ വലതു വശത്താണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ശൃംഖലയുടെ ഭാഗമാകും

കളിയിക്കാവിളയില്‍ എം.എ.ബേബി അവസാനകണ്ണിയായി അണി ചേരും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തിരുവനന്തപുരത്ത് മനുഷ്യശൃംഖലയുടെ ഭാഗമാകും. കാസര്‍കോട് നിന്ന് കോഴിക്കോട് രാമനാട്ടുകരവരെ ദേശീയപാതയിലാണ് പ്രതിഷേധം. രാമനാട്ടുകരയില്‍ നിന്ന് മലപ്പുറം, പട്ടാമ്പി, വഴി തൃശ്ശൂരില്‍ എത്തുമ്പോള്‍ മനുഷ്യശൃംഖല വീണ്ടും ദേശീയപാതയിലാകും. റോഡിന്‍റെ വലതു വശത്താണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 3.30ന് റിഹേഴ്‌സല്‍ മനുഷ്യശ്യംഖലയും സംഘടിപ്പിക്കും. നാലുമണിക്ക് ഭരണഘടനയുടെ ആമുഖം വായിച്ച ശേഷം ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കും. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരേയും പ്രതിഷേധത്തിന്‍റെ ഭാഗമാക്കാനുളള ശ്രമത്തിലാണ് ഇടതുമുന്നണി.