തിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലത്ത് സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നാരോപിച്ച് എൽഡിസി റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിൽ. കാലാവധി നീട്ടി നൽകിയ റാങ്ക് പട്ടികയിൽ നിന്നു പോലും നിയമനം നടക്കാത്ത പശ്ചാത്തലത്തിലാണ് ഉദ്യോഗാർഥികൾ സമരവുമായി വീണ്ടും എത്തിയത്. ഒച്ചിഴയുന്ന വേഗത്തിലാണ് നിയമനങ്ങൾ നടക്കുന്നതെന്നും ചരിത്രത്തിലെ ഏറ്റവും കുറവ് നിയമനമാണ് നിലവിലെ പട്ടികയിൽ നിന്ന് ഉണ്ടായതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ വാക്ക് പാലിച്ചില്ലെന്ന് ഉദ്യോഗാർഥികൾ
നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരം സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. സമരം ഒത്തുതീർപ്പാക്കാൻ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നതുൾപ്പെടെ ഉദ്യോഗാർഥികളുടെ വിവിധ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് റാങ്ക് പട്ടികയുടെ കാലാവധി ആറു മാസത്തേക്ക് നീട്ടിയത് കാലാവധി അവസാനിക്കാൻ രണ്ടു മാസം കൂടിയുള്ളപ്പോഴാണ്.