തിരുവനന്തപുരം: കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ സ്‌ത്രീയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയായ അമ്പതുകാരിയാണ് പരാതിയുമായി വെള്ളറട പൊലീസിനെ സമീപിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭരതന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു.
കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചെന്ന് പരാതി - യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചു
കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴായിരുന്നു പീഡനമെന്നാണ് പരാതി.

മലപ്പുറത്ത് ഹോംനഴ്‌സായി ജോലി ചെയ്‌തിരുന്ന പരാതിക്കാരി കുളത്തൂപ്പുഴയിലെ വീട്ടിലെത്തുകയും നിരീക്ഷണത്തില്‍ കഴിയുകയും ചെയ്‌തു. അതിന് ശേഷം പരിശോധനയില്‍ രോഗബാധയില്ലെന്ന് കണ്ടെത്തിയതോടെ തിരിച്ച് ജോലിക്ക് പോകുന്നതിനായി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് വേണ്ടി ആരോഗ്യപ്രവർത്തകനെ സമീപിച്ചു. എന്നാല്‍ സർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടില്‍ എത്തിച്ച് തന്നെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴി.
വെള്ളറടയിലെ ഒരു സുഹൃത്തിന്‍റെ വീട്ടിലായിരുന്നു കഴിഞ്ഞ നാല് ദിവസമായി ഇവർ. അക്കാരണത്താലാണ് വെള്ളറട പൊലീസ് സ്റ്റേഷനില്‍ മൊഴി കൊടുത്തത്. സംഭവം നടന്നത് പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ആരോഗ്യപ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.