തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കി പൊലീസുകാരുടെ വാറണ്ട് യാത്ര. വാറണ്ട് തുക സമയബന്ധിതമായി നൽകാത്തതും വാറണ്ട് ദുരുപയോഗവും കെഎസ്ആര്‍ടിസിയെ പൊറുതിമുട്ടിക്കുകയാണ്. പാലക്കാട് സൂപ്രണ്ട് ഓഫീസ് കെഎസ്ആര്‍ടിസിക്ക് നൽകാനുള്ളത് ഒരു വർഷത്തെ വാറണ്ട് തുകയാണ്. കാലതാമസം കൂടാതെ വാറണ്ട് തുക നൽകണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി, ഡിജിപിക്ക് കത്ത് നൽകിയിട്ടും ഫലവുമുണ്ടായില്ല.
കെഎസ്ആർടിസിക്ക് ബാധ്യതയായി പൊലീസ് വാറണ്ട് യാത്ര - കെ.എസ്.ആർ.ടി.സിയുടെ പെൻഷൻ
വാറണ്ട് തുക സമയബന്ധിതമായി നൽകാത്തതും വാറണ്ട് ദുരുപയോഗവും കെഎസ്ആർടിസിയെ പൊറുതിമുട്ടിക്കുകയാണ്

പൊലീസ് ഡ്യൂട്ടിയുടെ ഭാഗമായുള്ള യാത്രക്കാണ് കെഎസ്ആര്‍ടിസി വാറണ്ട് അനുവദിക്കുന്നത്. ഈ തുക ട്രഷറി വഴിയാണ് കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലേക്ക് എത്തുന്നത്. എന്നാൽ പൊലീസ് വകുപ്പ് കൃത്യമായി കെഎസ്ആര്‍ടിസിക്ക് തുക നൽകാത്തതാണ് പ്രശ്നം. കുടിശിക 25 ലക്ഷമാകുമ്പോഴാണ് പണം നൽകാൻ തയ്യാറാകുന്നത്. ഒരു മാസത്തിൽ 18 മുതൽ 20 ലക്ഷം രൂപ വരെ പൊലീസുകാർ വാറണ്ട് യാത്ര നടത്താറുണ്ടെന്നും ഇതിനു പുറമേ വാറണ്ട് ദുരുപയോഗവുമുണ്ടെന്നും കെഎസ്ആര്‍ടിസി ആരോപിക്കുന്നു. ജനുവരി മാസം 206.12 കോടി വരുമാനം ലഭിച്ച കെഎസ്ആര്‍ടിസിയുടെ പെൻഷൻ ഒഴികെയുള്ള ചെലവ് 230. 21കോടിയാണ്. കഴിഞ്ഞ മാസത്തെ വരുമാനത്തിൽ നിന്നും 27.32 കോടി എടുത്താണ് ജീവനക്കാരുടെ ഡിസംബറിലെ ശമ്പളം നൽകിയത്. ഇങ്ങനെ മുണ്ടു മുറുക്കി ദിവസച്ചെലവ് കഴിക്കുന്ന കെഎസ്ആര്‍ടിസിക്ക് അധികഭാരമായി മാറിയിരിക്കുകയാണ് പൊലീസുകാരുടെ വാറണ്ട് യാത്ര.