തിരുവനന്തപുരം: കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിനായി വാങ്ങിയ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസ് ജനുവരി അവസാന വാരത്തോടെ സർവീസ് (KSRTC electric double decker bus for budget tourism) ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് ബസുകൾക്കാണ് കെഎസ്ആർടിസി ഓർഡർ നൽകിയത്. ഇതിൽ ഒരു ബസ് ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിച്ചു.
കേന്ദ്ര സർക്കാരിന്‍റെ 'സ്‌മാർട്ട് സിറ്റി' (Smart City Mission) പദ്ധതി പ്രകാരമാണ് ബസ് വാങ്ങിയത്. നവകേരള സദസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന്‍റെ അതെ നിറത്തിലുള്ളതാണ് പുതിയതായി സർവീസ് ആരംഭിക്കാനിരിയ്‌ക്കുന്ന ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് (Electric double decker bus). ബസിന് മുകളിൽ 35 സീറ്റും താഴെ 30 സീറ്റുകളുമടക്കം ആകെ 65 സീറ്റുകൾ ഉണ്ട്.
മുംബൈയിലെ സ്വിച്ച് മൊബിലിറ്റിയിൽ നിന്നാണ് ബസ് വാങ്ങിയത്. മുംബൈയിൽ നിന്ന് റോഡ് മാർഗമാണ് ബസ് തിരുവനന്തപുരത്തെത്തിച്ചത്. 1.90 കോടി രൂപയാണ് ഒരു ബസിന്‍റെ വില. അഞ്ച് ക്യാമറകളും, ടിവിയും എൽഇഡി ഡിസ്പ്ലേ, മ്യൂസിക് സിസ്റ്റം, സ്റ്റോപ്പ് ബട്ടൺ എന്നീ സംവിധാനങ്ങൾ പുതിയ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസിലുണ്ട്.
9.8 മീറ്റർ നീളമുള്ള ബസിന്‍റെ പരമാവധി വേഗത മണിക്കൂറിൽ 75 കിലോമീറ്റർ ആണ്. ബസ് പൂർണമായും ചാർജ് ചെയ്യാൻ ഒരു മണിക്കൂർ സമയമെടുക്കും. 180-240 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. നിലവിൽ ഡീസൽ ഓപ്പൺ ഡബിൾ ഡെക്കർ ബസാണ് സർവീസ് നടത്തുന്നത്. ഇതേ സർവീസിന് സമാനമായാണ് പുതിയ ഇലക്ട്രിക് ബസും സർവീസ് നടത്തുക.