തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ വിചിത്രവാദവുമായി പൊലീസ്. പരാതിക്കാരനായ സിറാജ് പത്രത്തിന്‍റെ മാനേജര്‍ സെയ്‌ഫുദ്ദിന്‍ ഹാജി മൊഴി നൽകാൻ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായതെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടില്‍ പറയുന്നത്. കേസെടുക്കാതെ രക്തപരിശോധന നടത്താന്‍ കഴിയില്ലെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്‌ടര്‍ പറഞ്ഞു. പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഡോക്‌ടര്‍ പരിശോധനക്ക് തയ്യാറായില്ല. വഫ ഫിറോസിന്‍റെ രക്തപരിശോധന നടത്താതെ മൊഴി നല്‍കില്ലെന്ന് സെയ്‌ഫുദ്ദിന്‍ പറഞ്ഞതായും പ്രത്യേക അന്വേഷണ ഉദ്ദ്യോഗസ്ഥനായ ഷീന്‍ തറയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധന വൈകിയതിന് ന്യായീകരണവുമായി പൊലീസ് റിപ്പോർട്ട് - ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധന
സിറാജ് പത്രത്തിന്‍റെ മാനേജർ സെയ്‌ഫുദ്ദിൻ ഹാജി ആദ്യം മൊഴി നൽകാന്‍ തയ്യാറായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഷീൻ തറയിൽ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു

അതേസമയം പൊലീസിന്‍റെ വാദം തള്ളി സിറാജ് മാനേജ്‌മെന്‍റ് രംഗത്തെത്തി. മൊഴി കൊടുക്കാന്‍ തയ്യാറായിട്ടും പൊലീസ് മൊഴി എടുത്തില്ലെന്നും ബഷീറിന്‍റെ മൊബൈല്‍ ഫോണ്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്നും സെയ്‌ഫുദ്ദിന്‍ പറഞ്ഞു. അപകടത്തിന് ശേഷവും ഫോണ്‍ പ്രവര്‍ത്തിച്ചു. ഫോണിലേക്ക് വിളിച്ചപ്പോള്‍ ഒരു തവണ ഫോണ്‍ എടുത്തുവെന്നും പിന്നീട് സ്വിച്ച് ഓഫ് ആയെന്നും സെയ്‌ഫുദ്ദിന്‍ പറഞ്ഞു.
പൊലീസിന്‍റെ വീഴ്‌ചകളെ മറയ്ക്കുന്നതും മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ അടക്കമുള്ളവരെ സംരക്ഷിക്കുന്നതുമായ റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. ബഷീറിന്‍റെ മരണത്തില്‍ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് സിറാജ് മാനേജ്‌മെന്‍റ് നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് റിപ്പോര്‍ട്ട്.
TAGGED:
പരാതിക്കാരൻ മൊഴി നൽകാൻ വൈകി