തിരുവനന്തപുരം : തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം നൽകി കലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീവ്ര ന്യൂനമർദത്തിൻ്റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്നാണ് സൂചന. അതിനാൽ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ ഇന്ന് (31-1-2023) തന്നെ തീരത്തേക്ക് മടങ്ങണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തീവ്ര ന്യൂനമര്‍ദം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് പോയവര്‍ മടങ്ങിയെത്താൻ നിർദേശം - കേന്ദ്ര കാലാവസ്ഥ വകുപ്പ്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദത്തെ തുടർന്ന് അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോയവര്‍ തിരികെ എത്തണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി
![തീവ്ര ന്യൂനമര്‍ദം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് പോയവര്‍ മടങ്ങിയെത്താൻ നിർദേശം തിരുവനന്തപുരം ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം കലാവസ്ഥ നിരീക്ഷണ കേന്ദ്രം കന്യാകുമാരി kerala weather update weather update kerala ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം കേന്ദ്ര കാലാവസ്ഥ വകുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17629350-thumbnail-3x2-kkk.jpg)
ന്യൂനമര്‍ദത്തെ തുടർന്ന് ഫെബ്രുവരി 4 വരെ അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവടങ്ങളിൽ യാതൊരു കാരണവശാലും മത്സ്യ ബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചിലപ്പോൾ 65 കിലോമീറ്റര്‍ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റുണ്ടാകാനുള്ള സാധ്യയതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
മുന്നറിയിപ്പില്‍ മാറ്റം വരുന്നത് വരെ കേരള തീരത്ത് നിന്ന് ആരും മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിർദേശിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമർദം, വൈകിട്ട് വരെ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയും തുടർന്ന് ദിശ മാറി ശ്രീലങ്കന്‍ തീരത്ത് കരയിൽ പ്രവേശിക്കാനുമാണ് സാധ്യത. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.