സ്വകാര്യ ബസ് ഉടമ ഭാരവാഹി സംസാരിക്കുന്നു തിരുവനന്തപുരം:വിദ്യാർഥികളെ കൊണ്ടുപോവുന്നതിനുള്ള ബാധ്യത സ്വകാര്യ ബസുകാരുടെമേൽ അടിച്ചേൽപ്പിക്കരുതെന്ന് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ (എകെഎസ്‌പിബിഒഎഫ്) സംസ്ഥാന പ്രസിഡൻ്റ് കെകെ തോമസ്. സ്വകാര്യ ബസ് ഉടമകളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെകെ തോമസ് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിച്ചു. 12 വർഷത്തോളമായി ഒരു രൂപ നിരക്കിലാണ് വിദ്യാര്‍ഥികൾക്ക് കൺസഷൻ അനുവദിക്കുന്നത്. എന്നാൽ, ഇത് അഞ്ച് രൂപയായി വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അവശേഷിക്കുന്ന 7,000 സ്വകാര്യ ബസുകാരെ കൂടി പുതിയ നിയമങ്ങൾ കൊണ്ടുവന്ന് റോഡിൽ നിന്ന് കയറ്റിവിടാനുള്ള സംവിധാനവുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനുപുറമെ ദീര്‍ഘകാലമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കണമെന്ന ആവശ്യവും മുന്നോട്ടുവച്ചാണ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.
'ചങ്ങലയിട്ടത് ആശുപത്രിയിലേക്ക് കൊണ്ടുപോവാതിരിക്കാന്‍':നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില മോശമായാൽ ആശുപത്രിയിൽ കൊണ്ടുപോവാനുള്ള സാഹചര്യം ഒഴിവാക്കാൻ കാലുകളിൽ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചാണ് കെകെ തോമസ് നിരാഹാര സമരം നടത്തുന്നത്. ചങ്ങലകൾ ബന്ധിച്ച പൂട്ടിൻ്റെ താക്കോലും അദ്ദേഹം തന്നെയാണ് സൂക്ഷിക്കുന്നത്. ഈ നിരാഹാര സമരം വെറും പ്രഹസനം മാത്രമല്ലെന്നും തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ നിരാഹാര സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ |സ്വകാര്യ ബസ് ഉടമകളുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും
വിഷയത്തിൽ സമവായം കണ്ടെത്തുന്നതിനായി ഗതാഗത മന്ത്രി ആൻ്റണി രാജു ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. മന്ത്രിയുടെ ചേംബറിൽ ആണ് ചർച്ച. നേരത്തെ ജൂൺ ഏഴ് മുതൽ സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി അനിശ്ചിതകാല പണിമുടക്കിനായിരുന്നു ആഹ്വാനം ചെയ്‌തിരുന്നത്. എന്നാൽ, ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകളുടെ സംഘടന ഇതിൽ നിന്നും പിന്തിരിഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് സർവീസ് മുടക്കിയുള്ള സമരം വേണ്ടെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും തീരുമാനിച്ചു. പിന്നാലെയാണ് ഇന്ന് രാവിലെ 10 മണി മുതൽ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നിരാഹാര സമരം നടത്താൻ തീരുമാനിച്ചത്. സമരം നടത്തുമെങ്കിലും ബസ് സർവീസുകൾക്ക് തടസമുണ്ടാക്കില്ലെന്ന് സംഘടന ജനറൽ സെക്രട്ടറി ലോറൻസ് ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമരം ഉദ്‌ഘാടനം ചെയ്‌തത്.
സമരത്തിൽ ഗതാഗത മന്ത്രിയുടെ പ്രതികരണം:സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഏറെയും നേരത്തെ നടപ്പിലാക്കിയെന്നായിരുന്നു വിഷയത്തിൽ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ പ്രതികരണം. ചിലത് ഉടൻ നടപ്പാക്കും. ഒരു വർഷം മുൻപ് അവർ ആഗ്രഹിച്ചതുപോലെ യാത്രാനിരക്ക് വർധിപ്പിച്ചതാണ്. സമ്മർദങ്ങളിലൂടെ അനാവശ്യമായവ ഉന്നയിച്ച് വീണ്ടും സമരത്തിന് ഇറങ്ങുന്നത് ശരിയാണോ എന്ന് അവർ തന്നെ ചിന്തിക്കണം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.