കേരളം

kerala

ETV Bharat / state

കേരളത്തിൽ നിന്നും ഐഎസിലേക്ക് റിക്രൂട്ട്മെന്‍റ് : കേന്ദ്ര ഇന്‍റലിജൻസ് റിപ്പോർട്ട്

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നിന്നും 149 പേര്‍ ഐഎസിൽ ചേർന്നതായി കേന്ദ്ര ഇന്‍റലിജൻസ് റിപ്പോർട്ട്. ഗള്‍ഫ് രാജ്യങ്ങള്‍ സംഘടനക്കെതിരായ നീക്കം ശക്തമാക്കിയ സാഹചര്യത്തില്‍ 2019 മുതല്‍ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്‌മെന്‍റ് നടക്കുന്നില്ലെന്നാണ് ഇന്‍റലിജൻസിന്‍റെ നിഗമനം.

By

Published : Jul 28, 2020, 3:03 PM IST

ഐഎസ്  കേന്ദ്ര ഇന്‍റലിജസ് റിപ്പോർട്ട്  കേരളം  Kerala people  Central Intelligence Agency report  IS
കേരളത്തിൽ നിന്നും ഐഎസിലേക്ക് ആളൊഴുക്കെന്ന് കേന്ദ്ര ഇന്‍റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: കേരളത്തിൽ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 149 പേര്‍ അന്താരാഷ്‌ട്ര ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായി കേന്ദ്ര ഇന്‍റലിജൻസ് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ ഇന്‍റലിജൻസ് റിപ്പോര്‍ട്ട് സംസ്ഥാന പൊലീസിനും കൈമാറി. ഇതില്‍ കുടുംബാംഗങ്ങളായ 100 പേരുണ്ട്.

കാസർകോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, എറണാകുളം, കൊല്ലം, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവരാണ് ഇവർ. 2017, 2018, 2019 വര്‍ഷങ്ങളിലാണ് ഇവര്‍ ഐ.എസില്‍ ചേര്‍ന്നത്. ഇവരുമായി ഇപ്പോഴും ബന്ധം പുലര്‍ത്തുന്ന നാട്ടിലുള്ളവര്‍ ഇന്‍റലിജൻസ് നിരീക്ഷണത്തിലാണ്.

കേരളത്തില്‍ നിന്ന് സിറിയയിലെ ഐഎസ് ക്യാമ്പിലെത്തിയ മലയാളി യുവാവ് അവിടുത്തെ ദുരിതങ്ങള്‍ വിവരിക്കുന്ന ടെലഗ്രാം സന്ദേശം ഇന്‍റലിജന്‍സിന് ലഭിച്ചിരുന്നു. വിദേശ ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഈ യുവാവ് കൊല്ലപ്പെട്ടതായി പിന്നീട് വിവരം ലഭിച്ചു. ഇതിനിടെ ഐഎസില്‍ ചേരാന്‍ തീരുമാനിച്ച് ഗള്‍ഫിലെത്തിയ 32 പേര്‍ പിടിയിലാവുകയും ആറ് മാസത്തെ തടവിന് ശേഷം ഇവരെ നാട്ടിലേക്ക് അയക്കുകയും ചെയ്‌തു. ഇസ്‌താംബുളിലെ ലോകപ്രശസ്‌തമായ ആരാധനാലയം കാണാന്‍ പോകുന്നുവെന്നാണ് പിടികൂടിയവരുടെ യാത്രാ രേഖകളില്‍ നിന്നും ലഭിച്ച വിവരം.

കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ ഗള്‍ഫ് രാജ്യങ്ങളിലെത്തിയാണ് സിറിയയിലേക്കും ഇറാഖിലേക്കും കടക്കുന്നത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ സംഘടനക്കെതിരായ നീക്കം ശക്തമാക്കിയ സാഹചര്യത്തില്‍ 2019 മുതല്‍ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്‌മെന്‍റ് നടക്കുന്നില്ല. 2019 മുതല്‍ കേരളത്തില്‍ നിന്ന് ആരെങ്കിലും ഐഎസില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരവും ലഭിച്ചിട്ടില്ല. 2016 ല്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 16 പേരെ കാണാതായത് സംബന്ധിച്ച അന്വേഷണത്തിലാണ് ഇവര്‍ ഐഎസില്‍ ചേര്‍ന്നതായും കേരളത്തില്‍ ആഗോള ഭീകര സംഘടനയുടെ രഹസ്യ റിക്രൂട്ട്‌മെന്‍റ് നടക്കുന്നുവെന്നും ഇന്‍റലിജൻസിന് വിവരം ലഭിച്ചത്.

എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കമുള്ള ഉന്നത ബിരുദധാരികളാണ് സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നത്. ഇവരില്‍ ചിലര്‍ കൊല്ലപ്പെട്ടതായും അഫ്‌ഗാനിസ്ഥാനിൽ വെച്ച് പിടിയിലായ ചില സ്‌ത്രീകൾ ജയിലിലായി എന്നുമാണ് വിവരം. ഇതില്‍ തിരുവനന്തപുരം സ്വദേശിനിയുമുണ്ട്. കാസർകോട് പെയിനാച്ചിയിലെ ദന്തല്‍ കോളജിലെ ബി.ഡി.എസ് വിദ്യാർഥിനിയേയും ഐ.എസിലേക്ക് റിക്രൂട്ട് ചെയ്‌തിട്ടുണ്ട്. അഫ്‌ഗാനിൽ പിടിയിലായതിന് ശേഷം പെണ്‍കുട്ടിയുടെ ചിത്രം ഇന്‍റലിജന്‍സ് ഏജന്‍സികള്‍ ബന്ധുക്കളെ കാണിച്ച് വ്യക്തത വരുത്തി. കേരളത്തിലെ ഐഎസ് സാന്നിധ്യം സംബന്ധിച്ച യു.എന്‍ റിപ്പോർട്ട് അടുത്തിടെ പുറത്തു വന്ന സാഹചര്യത്തില്‍ സംസ്ഥാന പൊലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക നിരീക്ഷണത്തിന് സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡിന്‍റെ തലവനും ഡി.ഐ.ജിയുമായ അനൂപ് കുരുവിള ജോണിനെ സംസ്ഥാന പൊലീസ് മേധാവി ചുമതലപ്പെടുത്തി. എന്‍.ഐ.എ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് സംസ്ഥാന കേഡറില്‍ മടങ്ങിയെത്തിയ ഉടനെയാണ് അനൂപിനെ സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡിന്‍റെ തലവനാക്കിയത്.

ABOUT THE AUTHOR

...view details