കേരളം

kerala

ETV Bharat / state

കെഎസ്‌ആര്‍ടിസിക്ക് സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ 455 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ; പ്രതിസന്ധി രൂക്ഷമാക്കുമെന്ന് വിമര്‍ശനം - കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധി

നാല്‌ ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ കിഫ്‌ബിയില്‍ നിന്നും വായ്‌പ അനുവദിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം.

KSRTC CNG Buses  Kerala state transport corporation  കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധി  സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ കെഎസ്‌ആര്‍ടിസി
കെഎസ്‌ആര്‍ടിസിക്ക് സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ 455 കോടി അനുവദിച്ച് സര്‍ക്കാര്‍

By

Published : May 18, 2022, 6:12 PM IST

Updated : May 18, 2022, 7:00 PM IST

തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് 700 സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ 455 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. കിഫ്ബിയില്‍ നിന്നും നാല്‌ ശതമാനം പലിശ നിരക്കിലാണ് വായ്‌പ അനുവദിക്കുന്നത്. ശമ്പളം പോലും നല്‍കാനാകാതെ കെഎസ്ആര്‍ടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് പലിശയിനത്തില്‍ കോര്‍പ്പറേഷന് പ്രതിമാസം വന്‍ തുക ബാധ്യത വരുത്തുന്ന പുതിയ തീരുമാനം.

എന്നാല്‍ സിഎന്‍ജി ബസുകള്‍ വാങ്ങാനുള്ള കിഫ്ബി വായ്‌പ കെഎസ്ആര്‍ടിസിക്കില്ലെന്നും പുതുതായി രൂപീകരിച്ച കെ-സ്വിഫ്‌റ്റിനാണെന്നുമാണ് വിശദീകരണം. 3,000 കോടി രൂപയുടെ കടബാധ്യതയുള്ള കെഎസ്ആര്‍ടിസിക്ക് വായ്‌പ അനുവദിക്കാനാകില്ലെന്ന് കിഫ്ബി നേരത്തേ തന്നെ അറിയിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവും എം.ഡി ബിജു പ്രഭാകറും നേരത്തേ പറഞ്ഞിരുന്നു.

കിഫ്ബി വായ്‌പ തരപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കെ-സ്വിഫ്‌റ്റ് എന്ന കമ്പനി രൂപീകരിച്ചതെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ 455 കോടി രൂപയ്ക്ക് നാല്‌ ശതമാനം പലിശ ഇനത്തിലുള്ള പ്രതിമാസ ബാധ്യത കെ-സ്വിഫ്‌റ്റ് വഹിക്കുമെന്നാണ് മന്ത്രിയും എ.ഡിയും പറയുന്നത്.

എന്നാല്‍ കെ-സ്വിഫ്‌റ്റിനായി ഓടുന്ന വാഹനങ്ങളുടെ ഏപ്രില്‍ മാസത്തെ വാടക നല്‍കാന്‍ കെഎസ്ആര്‍ടിസിയുടെ വരുമാനം ഉപയോഗിച്ചതായി തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. കെഎസ്ആര്‍ടിസിയുടെ തൊഴിലാളികളെയും കെ-സ്വിഫ്‌റ്റ് ഉപയോഗിക്കുന്നുണ്ട്. കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘ ദൂര റൂട്ടുകളും കെ-സ്വിഫ്‌റ്റ് തട്ടിയെടുത്തതായി തൊഴിലാളി യൂണിയനുകള്‍ ആരോപിച്ചു.

ഫലത്തില്‍ 455 കോടിയും ഭാവിയില്‍ കോര്‍പ്പറേഷന്‍റെ ബാധ്യതയാകുമെന്നാണ് ആരോപണം. അതേ സമയം കെ-സ്വിഫ്റ്റിന്‍റെ ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായി സിഎന്‍ജി ബസ് വാങ്ങുന്നത് പ്രായോഗികമല്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാണ് സിഎന്‍ജി ബസ് ഓടേണ്ടത്. എന്നാല്‍ പരമാവധി 150 കിലോമീറ്റര്‍ പിന്നിടുമ്പോഴേക്കും ഇന്ധനം തീരും.

പിന്നെ ഇന്ധനം നിറച്ച ശേഷമേ യാത്ര തുടരാനാകൂ. ഇതിന് കുറഞ്ഞത് മുക്കാല്‍ മണിക്കൂറിലധികം വേണ്ടിവരും. വീണ്ടും 150 കിലോമീറ്റര്‍ കഴിയുമ്പോള്‍ ഇതേ പ്രക്രിയ ആവര്‍ത്തിക്കേണ്ടിയും വരും. ഡീസല്‍ ബസുകളെ പോലെ കൂടുതല്‍ ആളുകളെ കയറ്റി വലിച്ചുകൊണ്ടു പോകാനുള്ള ശേഷിയും സിഎന്‍ജി ബസുകള്‍ക്ക്‌ കുറവാണെന്നും വിമര്‍ശനമുണ്ട്.

Last Updated : May 18, 2022, 7:00 PM IST

ABOUT THE AUTHOR

...view details