തിരുവനന്തപുരം: വാക്‌സിന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനം നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് വാക്‌സിന്‍ കമ്പിനികളുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൂടാതെ ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ ആലോചിച്ച് കമ്പനികള്‍ക്ക് വാക്‌സിൻ വിതരണ അനുമതി നൽകാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പെട്ടെന്നു തന്നെ തീരുമാനം പ്രതീക്ഷിക്കുകയാണ്. പക്ഷെ കേന്ദ്രത്തില്‍ നിന്ന് കിട്ടുന്നതിനു മാത്രമായി കാത്തുനില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. കേന്ദ്രത്തിന്‍റെ നേരത്തെയുള്ള നയത്തിന്‍റെ അടിസ്ഥാനത്തിൽ വാക്‌സിൻ വാങ്ങുക മാത്രമേ സംസ്ഥാനത്തിന് നിർവാഹമുള്ളൂ. അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു എന്നും അദ്ദേഹം അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്:അര്‍ഹമായ അളവ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
വാക്‌സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിൽക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിൻ സ്വീകരിക്കാൻ കഴിയൂ. നിലവില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പൊതുധാരണ ആയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുക്കാനെത്തുന്നവര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. വാക്‌സിന്‍റെ ലഭ്യത അടിസ്ഥാനമാക്കി വാക്‌സിനേഷന്‍ സെഷനുകള്‍ ക്രമീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 18 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് ഒന്നാം തീയതി മുതല്‍ വാക്‌സിന്‍ നൽകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഈ ഗണത്തില്‍ സംസ്ഥാനത്ത് 1.65 കോടി പേര്‍ ഉൾപ്പെടുന്നു. അതിനാല്‍ വാക്‌സിന്‍ നല്‍കുന്നതില്‍ ക്രമീകരണം കൊണ്ടുവരുമെന്നും അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിന്‍ നല്‍കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അസുഖബാധിതർക്ക് മുന്‍ഗണന നല്‍കും. ഇക്കാര്യം പഠിച്ച് ഉടന്‍തന്നെ മാനദണ്ഡം ഉണ്ടാക്കാന്‍ വിദഗ്‌ദ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.