തിരുവനന്തപുരം: കൊവിഡ് 19നെതിരെ ജാഗ്രത കർശനമാക്കാൻ സർക്കാർ തീരുമാനം. വൈറസ് തടയാൻ അതിർത്തി കടന്നെത്തുന്ന ട്രെയിനുകൾ പരിശോധിക്കും. ബസുകളുൾപ്പെടെ എല്ലാ വാഹനങ്ങളിലും പരിശോധന നടത്താനും തീരുമാനം. ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ലോകത്താകമാനം കൊവിഡ് 19 പകരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇന്ന് പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് മുഖ്യമന്ത്രി - Covid19 kerala
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ട്രെയിനുകളിലെ യാത്രക്കാരെ അതിർത്തികളിൽ ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് പരിശോധിക്കും.

ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായാണ് അതിർത്തിയിൽ ട്രെയിനുകളിൽ പരിശോധന നടത്തുന്നത്. രണ്ട് സംഘങ്ങളായി ട്രെയിൻ നിർത്തിയിട്ടാകും പരിശോധന. പരിശോധന സംബന്ധിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡുകളിലും പരിശോധന കർശനമാക്കും. വിമാനത്താവളങ്ങളിൽ കൊറോണ കെയർ സെന്‍ററുകൾ സ്ഥാപിക്കും. വിദേശത്ത് നിന്നെത്തുന്നവരെ നിരീക്ഷിക്കുന്നതിനാണ് കൊറോണ സെന്‍ററുകൾ സ്ഥാപിക്കുന്നത്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. ഇക്കാര്യം ഉറപ്പു വരുത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. ആരും പുറത്തിറങ്ങരുതെന്ന സമീപനമല്ല സർക്കാരിനെന്നും ജനങ്ങൾ ജാഗ്രതയിൽ ലാഘവത്വം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് ഷോപ്പിങ് മാളുകൾ അടച്ചിടാൻ നിർദേശം നൽകിയിട്ടില്ല. കലക്‌ടറെ തള്ളിയാണ് മുഖ്യമന്ത്രിയുടെ മറുപടി. പരീക്ഷകൾ മാറ്റിവയ്ക്കാൻ ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ നാളെ പരിശോധന നടത്തും. മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആശുപത്രി പരിസരങ്ങളിലെ റിപ്പോർട്ടിങ്ങും രോഗികളുടെ ബന്ധുക്കളുടെ അടുത്ത് ചെന്നുള്ള റിപ്പോർട്ടിങ്ങും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ആകെ 7677 പേരാണ് നിരീക്ഷണത്തിലുള്ളത്. 7375 പേർ വീടുകളിലും 302 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.