സ്ഥാനാർഥി നിർണയ ചർച്ചകൾ തുടരുന്നതിനിടെ മുഖ്യമന്ത്രി സ്വന്തം ജില്ലയായ കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടു. സ്വന്തം മണ്ഡലമായ ധർമടത്ത് പൊതു സമ്മേളനത്തില്‍ പങ്കെടുത്ത പിണറായി വിജയൻ പ്രതിപക്ഷത്തിന് എതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. എല്‍ഡിഎഫിനെ ആക്ഷേപിക്കാൻ വലതു മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്ന് കഥകൾ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞ പിണറായി പ്രതിപക്ഷം വഴി വിട്ടു സഞ്ചരിക്കുന്നുവെന്നും ആരോപിച്ചു. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി നടത്തിയ ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. അമിത് ഷാ വർഗീയതയുടെ ആൾരൂപമാണെന്നും കേന്ദ്രആഭ്യന്തര മന്ത്രി കേരളത്തെ അപമാനിച്ചുവെന്നും പിണറായി ധർമടത്ത് പറഞ്ഞു. ഇവിടെ വന്ന് ആരും നീതിബോധം പഠിപ്പിക്കേണ്ടെന്നും അമിത് ഷാ സ്ഥാനത്തിന്‍റെ മഹത്വം കാണിക്കണമെന്നും പിണറായി മറുപടി പറഞ്ഞു. സ്വർണക്കടത്ത് നടന്ന വിമാനത്താവളം കേന്ദ്രത്തിന്‍റെ നിയന്ത്രണത്തില്‍ അല്ലേ എന്ന് ചോദിച്ച പിണറായി അമിത് ഷായ്ക്ക് എതിരായ കേസുകളെ കുറിച്ചും പരാമർശിച്ചു.
പിണറായി ധർമടത്ത് തുടങ്ങി: പൊന്നാനിയില്‍ പ്രതിഷേധം തെരുവില്‍ - നിയമസഭ തെരഞ്ഞെടുപ്പ് 2021
കേരളം വിധിയെഴുതാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കേ തെരഞ്ഞെടുപ്പ് ഗോദയിൽ പോര് മുറുക്കി തുടങ്ങുകയാണ് മുന്നണികള്‍.സ്ഥാനാർഥി നിർണയ ചർച്ചകൾ തുടരുന്നതിനിടെ മുഖ്യമന്ത്രി ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടു. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴിയും, പ്രമുഖരുമായി മത്സരത്തിനെത്തുന്ന ട്വൻടി 20യും രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകള്‍ക്ക് വഴി തുറക്കുകയാണ്
ധർമടത്ത് പിണറായി വിജയൻ എല്‍ഡിഎഫിന്‍റെ പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യുമ്പോൾ പൊന്നാനിയിലും കുറ്റ്യാടിയിലും സ്ഥാനാർഥി നിർണയത്തിന് എതിരെ പരസ്യ പ്രകടനങ്ങൾ നടന്നു. പൊന്നാനിയില്‍ സിപിഎം തീരുമാനിച്ച പി നന്ദകുമാറിന് പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഎം സിദ്ദിഖിനെ പരിഗണിക്കണമെന്നായിരുന്നു പ്രകടനം നടത്തിയവരുടെ ആവശ്യം. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് നല്‍കരുതെന്നും സിപിഎം മത്സരിക്കണമെന്നുമായിരുന്നു പ്രകടനം നടത്തിയവരുടെ ആവശ്യം. അതേസമയം തരൂരില്‍ മന്ത്രി എകെ ബാലന്‍റെ ഭാര്യ പികെ ജമീലയെ ഒഴിവാക്കി പിപി സുമോദിനെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചു.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥ മൊഴി നല്‍കിയത് ശ്രദ്ധേയമായി. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റേതായി നേരത്തെ പുറത്തുവന്ന ശബ്‌ദരേഖയില്‍ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചതായി പരാമർശമുണ്ടായിരുന്നു. ഈ ശബ്‌ദരേഖ പുറത്തുവന്നതിനെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് മുൻപാകെയാണ് സ്വപ്‌നയുടെ സുരക്ഷാ ജോലിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥ മൊഴി നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പിനായി ഇടതു വലതു മുന്നണികൾക്കൊപ്പം ബിജെപിയും പ്രചരണ രംഗത്ത് സജീവമാകുമ്പോൾ എറണാകുളത്ത് കിഴക്കമ്പലം കേന്ദ്രമാക്കി രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ട്വൻടി 20 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരുമാനിച്ചു. നടൻ ശ്രീനിവാസൻ, സംവിധായകൻ സിദ്ദിഖ്, വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവർ ട്വൻടി 20യില്‍ ചേർന്നു. കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫിന്‍റെ മരുമകൻ ജോ ജോസഫും ട്വൻടി 20യില്‍ ചേർന്നു. എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലാണ് ട്വൻടി 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ട് പഞ്ചായത്തുകളില്‍ ഭരണം പിടിച്ച ട്വൻടി 20യുടെ വരവ് ശ്രദ്ധയോടെയാണ് മുന്നണികൾ കാണുന്നത്.