കേരളം

kerala

എഐ ക്യാമറ ഇടപാടിലെ രേഖകൾ പുറത്തുവിട്ട് കെൽട്രോൺ; നടപടി പ്രതിപക്ഷാരോപണം ശക്തമായിരിക്കെ

By

Published : May 1, 2023, 6:21 PM IST

എഐ ക്യാമറ ഇടപാടില്‍ പുറംകരാര്‍ അറിഞ്ഞുകൊണ്ടാണ് നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് കെല്‍ട്രോണിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലെ രേഖ

Keltron released documents on AI camera  Keltron released documents on AI camera deals  എഐ ക്യാമറ ഇടപാടിലെ രേഖകൾ പുറത്തുവിട്ട് കെൽട്രോൺ  കെൽട്രോൺ  എഐ ക്യാമറ ഇടപാടില്‍ പുറംകരാര്‍  എഐ ക്യാമറ
കെൽട്രോൺ

തിരുവനന്തപുരം:എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പുറത്തുവിട്ട് കെൽട്രോൺ. എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അഴിമതി ആരോപണം ശക്തമാക്കിയ സാഹചര്യത്തിലാണ് കെൽട്രോൺ ടെൻഡര്‍ നടപടികൾ സംബന്ധിച്ച കൂടുതൽ രേഖകൾ പുറത്തുവിട്ടത്. പദ്ധതിയുടെ ടെൻഡര്‍ ഇവാലുവേഷന്‍ രേഖയാണ് കെല്‍ട്രോണ്‍ പ്രസിദ്ധീകരിച്ചത്.

ടെന്‍ഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ എസ്ആർഐടി കമ്പനിക്കാണ് ജിഎസ്‌ടി അടക്കം 165 കോടിക്ക് കരാർ നൽകിയത്. ടെൻഡര്‍ ഇവാലുവേഷനിൽ എസ്ആര്‍ഐടിക്ക് 100ൽ 95 മാർക്ക് ലഭിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ മൂന്ന് വര്‍ഷത്തെ ടേണ്‍ ഓവര്‍, ചെയ്‌ത പദ്ധതികളുടെ എണ്ണം, എത്ര കോടിയുടെ പദ്ധതി എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങള്‍ നിർണയിച്ചാണ് ടെന്‍ഡറിൽ പങ്കെടുത്ത കമ്പനികൾക്ക് മാർക്കിടുന്നത്.

കമ്പനിയെ ചുമതലപ്പെടുത്തിയ രേഖ പുറത്ത്:ടെൻഡറില്‍ പങ്കെടുത്ത മറ്റ് കമ്പനികളായ അശോക ബില്‍ഡേഴ്‌സിന് 92, അക്ഷര എന്‍റര്‍പ്രൈസിന് 91, ഗുജറാത്ത് ഇന്‍ഫോടെക്കിന് എട്ട് മാർക്കുമാണ് ലഭിച്ചതെന്നും കെൽട്രോൺ പുറത്തുവിട്ട രേഖയിൽ പറയുന്നു. ടെൻഡര്‍ ഇവാലുവേഷന്‍ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച എസ്ആർഐടി കമ്പനിക്ക് കെൽട്രോൺ കരാർ നൽകുകയായിരുന്നു. എസ്ആർടിയെ ഉപകരണങ്ങള്‍ വാങ്ങാന്‍ ഇ - സെന്‍ട്രിക്ക് കമ്പനിയെ ചുമലപ്പെടുത്തിയെന്ന രേഖയും പുറത്തുവിട്ടിട്ടുണ്ട്. പ്രസാഡിയോയും ട്രോയിസുമാണ് സേഫ് കേരള പദ്ധതിയുടെ പ്രധാന പങ്കാളികളെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ രണ്ട് കമ്പനികളുടെയും ഡയറക്‌ടർമാർക്ക് സർക്കാരുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. അതേസമയം, എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് കെൽട്രോണിനെതിരെയും കരാർ ലഭിച്ച എസ്ആർഐടി കമ്പനിയേയും ഉപകരാർ ലഭിച്ച കമ്പനികൾക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പ്രതിപക്ഷ ആരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് കെൽട്രോൺ കരാറുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

എഐ ക്യാമറ പദ്ധതിയിൽ അഴിമതി ആരോപണം ഉന്നയിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നും മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും കടന്നാക്രമിച്ചു. കടലാസ് കമ്പനികളുടെ മാനേജരെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ഒരു ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. പുകമറ ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയും കൂട്ടരുമാണ്. മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാ‌ൻ ഇല്ലെങ്കിൽ എന്തുകൊണ്ട് ജുഡീഷ്യൽ അന്വേഷണത്തിന് തയ്യാറാകുന്നില്ല. ഉപകരാറിനെക്കുറിച്ചൊന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

'കേരളം കണ്ട ഏറ്റവും വലിയ അഴിമതി':എഐ ക്യാമറ വിവാദത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ഗുരുതര ആരോപണങ്ങൾ നേരത്തെയും രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റ് സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടിട്ടും മന്ത്രിസഭ അനുമതി നൽകിയത് വലിയ പിഴവാണ്. തെറ്റ് നടന്നുവെന്ന് ബോധ്യപ്പെട്ടാൽ അതിന് അംഗീകാരം നൽകുന്നതാണോ മന്ത്രിസഭയുടെ ജോലിയെന്നും അദ്ദേഹം ചോദിച്ചു.

'കേരളം കണ്ട ഏറ്റവും വലിയ അഴിമതി കൃത്യമായ ആസൂത്രണത്തോടെയാണ് നടന്നത്. പദ്ധതി നടപ്പാക്കാൻ വേണ്ടി ചട്ടങ്ങൾ കാറ്റിൽ പറത്തി. കരാർ റദ്ദാക്കി കുറ്റവാളികളെ ശിക്ഷിക്കുകയായിരുന്നു മന്ത്രിസഭ ചെയ്യേണ്ടിയിരുന്നത്. നിയമ മന്ത്രി പി രാജീവ് ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ കെൽട്രോണിനെ വെള്ളപൂശാനാണ് ശ്രമിച്ചത്. സർക്കാർ കള്ളന്മാർക്ക് കവചം ഒരുക്കുകയാണ്,' - ചെന്നിത്തല കുറ്റപ്പെടുത്തി. ഉത്തരവാദിത്തത്തിൽ നിന്ന് മന്ത്രിസഭയ്‌ക്ക് മാറി നിൽക്കാനാകില്ല. വിഷയത്തിൽ വ്യവസായ പ്രിൻസിപ്പിൾ സെക്രട്ടറിയുടെ അന്വേഷണമല്ല ആവശ്യം. ജുഡീഷ്യൽ അന്വേഷണമാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details