കേരളം

kerala

കാര്യവട്ടം ഏകദിനം|മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കുറവ്, ഉയരുന്നത് അനാവശ്യ വിവാദം; കെസിഎ സെക്രട്ടറി

By

Published : Jan 12, 2023, 10:16 AM IST

ജനുവരി 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന് 1000, 2000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

കാര്യവട്ടം ഏകദിനം  കെസിഎ  കെസിഎ സെക്രട്ടറി  ഇന്ത്യ ശ്രീലങ്ക  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം  കാര്യവട്ടം ഏകദിനം ടിക്കറ്റ് വിവാദം  കേരള ക്രിക്കറ്റ് അസോസിയേഷന്‍  വിനോദ് എസ് കുമാര്‍  ബിസിസിഐ  ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പര  kca  green field stadium ticket controversy  karyavattom green field stadium  India vs Srilanka  BCCI  INDvSL Ticket controversy
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

ടിക്കറ്റ് വിവാദത്തില്‍ പ്രതികരണവുമായി കെസിഎ സെക്രട്ടറി

തിരുവനന്തപുരം:കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് ഉയരുന്നത് അനാവാശ്യ വിവാദങ്ങളെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ടിക്കറ്റ് നിരക്ക് കുറവാണ്. തുടര്‍ച്ചയായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മത്സരങ്ങളെത്തുന്നത് കൊണ്ടാണ് ഇത്തവണ ടിക്കറ്റ് നിരക്ക് കുറച്ചതെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

കഴിഞ്ഞ സെപ്‌റ്റംബര്‍ 28നാണ് അവസാനമായി ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായത്. അന്ന് 1500, 2750 രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്. ഇത്തവണ കെസിഎ അത് 1000, 2000 രൂപയായി കുറച്ചു.

അനാവശ്യ വിവാദങ്ങള്‍ കഴിഞ്ഞ മത്സരസമയത്തും ഉയര്‍ന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. 18 ശതമാനം ജിഎസ്‌ടിയും കോര്‍പ്പറേഷന്‍റെ 12 ശതമാനം വിനോദ നികുതിയും ബുക്കിങ്ങ് ചാര്‍ജും കൂടിയാകുമ്പോള്‍ ടിക്കറ്റ് നിരക്ക് 1445,2860 എന്നായി ഉയരും. വിനോദ നികുതി കോര്‍പ്പറേഷന്‍ 24 ശതമാനമാണ് ആവശ്യപ്പെട്ടിരുന്നത്.

സര്‍ക്കാര്‍ ഇടപെട്ട് അത് 12 ശതമാനമാക്കി കുറച്ചു. 2010ലും 2014ലും കൊച്ചിയിൽ മത്സരങ്ങൾ നടന്നപ്പോൾ 5000 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നത്. ഇപ്പോൾ അനാവശ്യ വിവാദങ്ങൾ എന്തിനെന്ന് മനസിലാകുന്നില്ലെന്നും വിനോദ് കുമാർ പറഞ്ഞു.

കഴിഞ്ഞ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് 5 ശതമാനമായിരുന്നു വിനോദ നികുതി ഈടാക്കിയത്. അത് ഇത്തവണ 12 ശതമാനമായി ഉയർത്തിയതിലാണ് വ്യാപക വിമർശനം ഉയർന്നത്. വിനോദ നികുതി ഉയർത്തിയതിൽ ന്യായീകരണവുമായി കായിക മന്ത്രി വി അബ്‌ദുറഹിമാനും രംഗത്തെത്തിയിരുന്നു. നികുതി കുറയ്ക്കാൻ ആകില്ലെന്നും പട്ടിണി കിടക്കുന്നവർ കളി കാണേണ്ടതില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, മത്സരത്തിന് ഒരുക്കങ്ങളെല്ലാം തകൃതിയായി തന്നെ പുരോഗമിക്കുകയാണ്. സ്‌റ്റേഡിയത്തിന്‍റെ 90 ശതമാനം ഒരുക്കങ്ങളും പൂർത്തിയായി. ഔട്ട് ഫീൽഡും പിച്ചും മത്സരത്തിനായി സജ്ജമാക്കി കഴിഞ്ഞു.

ബിസിസിഐയിൽ നിന്നുള്ള ന്യൂട്രൽ ക്യൂറേറ്റർ ഞായറാഴ്‌ച മുംബൈയിൽ നിന്നെത്തി പിച്ച് പരിശോധിച്ച് വിലയിരുത്തി. ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചാണ് ഇത്തവണയും ക്യൂറേറ്റർ ബിജുവിന്‍റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. മത്സരദിനം സുരക്ഷയ്ക്കായി 1500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ സ്‌റ്റേഡിയത്തും പരിസരത്തുമായി വിന്യസിക്കും.

ഇതിന് പുറമെ കെസിഎയുടെ നേതൃത്വത്തിൽ സ്വകാര്യ സുരക്ഷ ഏജൻസികളെയും വിന്യസിക്കും. ഇത് കാര്യവട്ടം വേദിയാകുന്ന രണ്ടാം ഏകദിന മത്സരമാണ്. ഗ്രീൻഫീൽഡിൽ 2018 നവംബർ ഒന്നിന് വെസ്‌റ്റ് ഇൻഡീസിനെതിരെയാണ് ആദ്യ ഏകദിന മത്സരം അരങ്ങേറിയത്. അന്ന് വിൻഡീസ് ഉയർത്തിയ 105 എന്ന ദുർബലമായ വിജയലക്ഷ്യം ഇന്ത്യ 14.5 ഓവറിൽ മറികടന്നിരുന്നു.

ഇന്ത്യ - ശ്രീലങ്ക എകദിനത്തിനായി ഇരു ടീമുകളും 13 ന് തിരുവനന്തപുരത്തെത്തും. 14 ന് ടീമുകള്‍ പരിശീലനത്തിനിറങ്ങും. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്. ഇന്ത്യൻ ടീമിന് ഹോട്ടൽ ഹയാത്ത് റീജൻസിയിലും ശ്രീലങ്കൻ ടീമിന് ഹോട്ടൽ വിവാന്തയിലുമാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 67 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 378 റണ്‍സ് നേടി. സെഞ്ച്വറി നേടിയ വിരാട് കോലിയുടെയും (113) അര്‍ദജ സെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ (83) ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ ബാറ്റിങ്ങ് പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങില്‍ ലങ്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്‌ടത്തില്‍ 306 റണ്‍സില്‍ അവസാനിച്ചു. 108 റണ്‍സുമായി പുറത്താകാതെ നിന്ന ദസുന്‍ ഷനകയായിരുന്നു ലങ്കന്‍ ടോപ്‌ സ്കോറര്‍.

Also Read:കാര്യവട്ടം അവസാനഘട്ട ഒരുക്കങ്ങളുടെ തകൃതിയില്‍, ഇന്ത്യ ശ്രീലങ്ക ഏകദിനം 15 ന്, ടീമുകള്‍ മറ്റന്നാളെത്തും

ABOUT THE AUTHOR

...view details