തിരുവനന്തപുരം: രാജ്യം തകര്‍ന്നാലും തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മതിയെന്ന നിലപാടിലാണ് ബിജെപിയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. മതത്തിൻ്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും ഇപ്പോഴത്തെ സ്ഥിതിയില്‍ മുസ്ലീങ്ങളെ മാത്രമല്ല ആരും ടാര്‍ജറ്റ് ചെയ്യപ്പെടാനുള്ള അവസ്ഥയിലാണെന്നും വേണുഗോപാല്‍ പറഞ്ഞു.
പൗരത്വഭേദഗതി നിയമം; കേന്ദ്രസര്‍ക്കാര്‍ ദുര്‍വാശി ഒഴിവാക്കണമെന്ന് കെ.സി.വേണുഗോപാല്‍ - എന്‍.ആര്‍.സി
അമിത് ഷായ്ക്ക് കള്ളം പറയുന്നതില്‍ ഡോക്ടറേറ്റ് കിട്ടിയിരിക്കുകയാണെന്നും എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന് പാര്‍ലമെൻ്റിൽ ചര്‍ച്ച ചെയ്തിട്ടും ഇങ്ങനയൊരു ചര്‍ച്ച നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നതെന്നും കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

അമിത് ഷായ്ക്ക് കള്ളം പറയുന്നതില്‍ ഡോക്ടറേറ്റ് കിട്ടിയിരിക്കുകയാണ്. എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന് പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്തിട്ടും ഇങ്ങനയൊരു ചര്‍ച്ച നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. പാര്‍ലമെൻ്റിനെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ് അമിത് ഷാ ചെയ്യുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. പൗരത്വ നിയമത്തിനായി യുപിഎയുടെ കാലത്ത് ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ദുര്‍വാശി ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും ഇത് നടപ്പിലാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സൈനിക മേധാവി രാഷ്ട്രീയം പറയുന്നത് ഇന്ത്യയില്‍ കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണ്. സൈന്യത്തില്‍ നിന്ന് ഇന്ത്യക്കാർ ഇത് പ്രതീക്ഷിച്ചതല്ലെന്നും പാകിസ്ഥാൻ സേനയെ പോലെയാവുകയാണോ ഇന്ത്യന്‍ സേനയെന്നും വേണുഗോപാല്‍ ചോദിച്ചു. കൂടെ നില്‍ക്കുന്നവര്‍ക്ക് മാത്രമേ സ്ഥാനമുള്ളൂവെന്ന കേന്ദ്രസര്‍ക്കാര്‍ സന്ദേശമാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.