തിരുവനന്തപുരം : കണ്‍സെഷന്‍ എടുക്കാനെത്തിയ മകളെയും അച്ഛനെയും കൈയ്യേറ്റം ചെയ്‌ത സംഭവത്തില്‍ ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന് കൂടി സസ്‌പെന്‍ഷന്‍. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്. അജികുമാറിന്‍റെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്ക ലംഘനം ഉണ്ടായതായി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കാട്ടാക്കടയിൽ അച്ഛനേയും മകളേയും മർദിച്ച സംഭവം : ഒരു ജീവനക്കാരന് കൂടി സസ്‌പെന്‍ഷന്‍ - KSRTC
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ മെക്കാനിക് എസ് അജികുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്
![കാട്ടാക്കടയിൽ അച്ഛനേയും മകളേയും മർദിച്ച സംഭവം : ഒരു ജീവനക്കാരന് കൂടി സസ്‌പെന്‍ഷന്‍ സസ്‌പെന്‍ഷന്‍ കാട്ടാക്കട അച്ഛനേയും മകളെയും മർദിച്ച സംഭവം ONE MORE EMPLOYEE SUSPENDED KATTAKADA KSRTC DEPOT ISSUE മെക്കാനിക് എസ് അജികുമാർ കെഎസ്‌ആർടിസി ജീവനക്കാർ വിജിലന്‍സ് KATTAKADA KSRTC trivandrum news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16486694-thumbnail-3x2-ksrtc.jpg)
സെപ്റ്റംബര്‍ 20ന് കൺസെഷൻ എടുക്കാനെത്തിയ വിദ്യാർഥിനിയോടും പിതാവിനോടുമാണ് കെഎസ്‌ആർടിസി ജീവനക്കാർ അപമര്യാദയായി പെരുമാറിയത്. സംഭവത്തില്‍ നാല് ജീവനക്കാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ അജികുമാറിനെ തിരിച്ചറിഞ്ഞിരുന്നില്ല.
അതിനാല്‍ പൊലീസ് രേഖയിലടക്കം മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരന്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് വിജിലന്‍സ് വിഭാഗം വീഡിയോ ഉള്‍പ്പടെ വിശദമായി പരിശോധിച്ചപ്പോഴാണ് എസ് അജികുമാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. പൊലീസും ഇയാളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.