തിരുവനന്തപുരം : 2000 ത്തിൽ കേരളത്തെ ഞെട്ടിച്ച് 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്‍ എന്നറിയപ്പെടുന്ന ചന്ദ്രന്‍ ജയില്‍ മോചിതനായി. ഇന്ന്(ഒക്‌ടോബർ 21) ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മണിച്ചന്‍ പുറത്തിറങ്ങിയത്. 22 വര്‍ഷം നീണ്ട ജയില്‍ വാസത്തിനുശേഷം സുപ്രീംകോടതി ഇടപെടലിലാണ് മണിച്ചന്‍റെ മോചനം.
ഇതോടെ ഈ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവന്ന എട്ട് പ്രതികളില്‍ അവസാനത്തെ ആളും മോചിതനായി. മണിച്ചന്‍റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഈ വർഷം മെയ് 20ന് സുപ്രീംകോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതോടെയാണ് പുറത്തിറങ്ങലിന് വഴി തെളിഞ്ഞത്. ഇതുപ്രകാരം മണിച്ചനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടുകയും അത് ലഭിക്കുകയും ചെയ്‌തു.
എന്നാല്‍ വിചാരണക്കോടതി ഉത്തരവുപ്രകാരം 30.45 ലക്ഷം രൂപ മണിച്ചന്‍ പിഴയായി ഇതുവരെയും കെട്ടിവയ്ക്കാതിരുന്നത് മോചനത്തിന് വീണ്ടും തടസമായി. ഈ തുക കെട്ടിവച്ചില്ലെങ്കില്‍ വീണ്ടും 22 വര്‍ഷവും ഒൻപത് മാസവും കൂടി ജയിലില്‍ കഴിയേണ്ടി വരുമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കാനുള്ള തുകയാണിതെന്നും സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഈ വാദം കോടതി അംഗീകരിച്ചില്ല.
ദീര്‍ഘകാലം മണിച്ചന്‍ ജയിലില്‍ കഴിഞ്ഞതിനാല്‍ പണം നല്‍കാന്‍ നിവൃത്തിയില്ലെന്ന് ഹര്‍ജിക്കാരിയായ മണിച്ചന്‍റെ ഭാര്യ സുപ്രീംകോടതിയെ അറിയിച്ചു. ഇതുകൂടി അംഗീകരിച്ച കോടതി പിഴത്തുകയുടെ കാര്യം സര്‍ക്കാര്‍ നേരത്തേ ആലോചിക്കേണ്ടതായിരുന്നെന്ന് ചൂണ്ടിക്കാട്ടി മണിച്ചനെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.
കേരളത്തെ നടുക്കിയ രണ്ടാമത്തെ മദ്യ ദുരന്തം : 2000 ഒക്ടോബറിലാണ് കേരളത്തെ നടുക്കിയ രണ്ടാമത്തെ ഏറ്റവും വലിയ മദ്യ ദുരന്തമുണ്ടാകുന്നത്. വിവിധ ദിവസങ്ങളിലായി വ്യാജമദ്യം കഴിച്ച 31 പേര്‍ കല്ലുവാതുക്കലില്‍ മരിച്ചു. ആറുപേര്‍ക്ക് കാഴ്‌ച നഷ്‌ടമായി.