കേരളം

kerala

ETV Bharat / state

ഇ പിയെക്കാള്‍ വലിയ കോമാളിയാകരുത് കോടിയേരി, ഫേസ്ബുക്കില്‍ കെ സുധാകരൻ - latest news

മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യേകമായി ആക്രമിക്കുന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ പ്രസ്‌താവനയെ വിമര്‍ശിച്ചാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്. പിണറായിയും മോദിയും തമ്മില്‍ അടുത്ത ബന്ധമാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്

K Sudhakaran Facebook post  K Sudhakaran  Kodiyeri Balakrishnan  CPM  KPCC  കെ സുധാകരന്‍റെ ഫേസ്ബുക്ക് കുറിപ്പ്  സിപിഎം സംസ്ഥാന സെക്രട്ടറി  കെപിസിസി അധ്യക്ഷൻ  കെപിസിസി  സിപിഎം  Kerala news  latest news
ഇ പിയെക്കാള്‍ വലിയ കോമാളിയാകരുത് കോടിയേരി ; കെ സുധാകരന്‍റെ ഫേസ്ബുക്ക് കുറിപ്പ്

By

Published : Aug 13, 2022, 9:34 AM IST

തിരുവനന്തപുരം:മുഖ്യമന്ത്രിയെ സവിശേഷമായി ആക്രമിക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ പ്രസ്‌താവന രാഷ്ട്രീയ തമാശയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇ പി ജയരാജനെക്കാൾ വലിയ കോമാളിയായി കോടിയേരി ബാലകൃഷ്‌ണൻ മാറരുതെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ നിഷ്‌പക്ഷ അന്വേഷണങ്ങൾക്ക് വഴിയൊരുക്കാതെ ഇഡിയെ കൊണ്ടുവന്ന് രക്ഷപ്പെടാൻ നോക്കിയത് പിണറായി വിജയനാണ്.

കേരളത്തിന് അകത്തും പുറത്തും കോൺഗ്രസിന് ഈ വിഷയത്തിൽ ഒരേയൊരു നിലപാടേയുള്ളൂ. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണ് അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നത്. എന്നാൽ അടയും ചക്കരയും പോലെ ചേർന്നിരിക്കുന്നതിനാൽ നരേന്ദ്ര മോദി ഒരിക്കലും പിണറായിയെ വേട്ടയാടില്ല.

ഇല്ലാത്ത ഇരവാദം ഉണ്ടാക്കി വെറുതെ വിലപിക്കാൻ പാർട്ടി സെക്രട്ടറി നോക്കേണ്ട. ഇത്തരം പ്രഹസനങ്ങൾ കൊണ്ടൊന്നും പിണറായി വിജയന്‍റെ ദുഷിച്ച ഭരണത്തിൽ നിന്നും ജനശ്രദ്ധ മാറില്ലെന്നും സുധാകരൻ പറഞ്ഞു.

പോസ്റ്റിന്‍റെ പൂര്‍ണ രൂപം: "മുഖ്യമന്ത്രിയെ സവിശേഷമായി ആക്രമിക്കുന്നു'' എന്ന കോടിയേരിയുടെ പ്രസ്‌താവന വളരെ മികച്ചൊരു രാഷ്ട്രീയ തമാശ ആണ്. ഇ പി ജയരാജനെക്കാൾ വലിയ കോമാളിയായി കോടിയേരി ബാലകൃഷ്‌ണൻ മാറരുത്.

ആരാണ് പിണറായി വിജയനെ ആക്രമിക്കുന്നത്? അദ്ദേഹത്തിൻ്റെ ഓഫിസിൽ അസാമാന്യ സ്വാധീനം ഉണ്ടായിരുന്ന, വിദേശയാത്രകളിലുൾപ്പടെ കൂടെ കൊണ്ടുനടന്ന, സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി കൂടി ആയ അദ്ദേഹത്തിൻ്റെ സിൽബന്തിയാണ് പിണറായിയെ നിരന്തരം ആക്രമിക്കുന്നത്. "കൂടെ കിടന്നവർക്കേ രാപ്പനി അറിയൂ" എന്ന ചൊല്ല് പോലെയാണ് ആ സ്ത്രീ മുഖ്യമന്ത്രിയെ പറ്റിയുള്ള രഹസ്യങ്ങൾ വിവരിക്കുന്നത്.

തീവ്രവാദികളെ രക്ഷപെടാൻ സഹായിച്ചുവെന്ന ഗുരുതര കുറ്റം വരെ ആരോപിച്ചിരിക്കുന്നു. എതിർക്കുന്നവരെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കിയ പാരമ്പര്യം ഉള്ള പിണറായി വിജയൻ എന്തേ ആ വിവാദ സ്ത്രീക്കെതിരെ നിയമ നടപടി എടുക്കാത്തത്? മടിയിൽ കനമുള്ളതിൻ്റെ ഭയമാണോ മുഖ്യന്?

അദ്ദേഹം പറഞ്ഞത് പോലെ തന്നെ "ആ ജനുസ് വേറെയാണ്". ആ ജനുസിൻ്റെ കൈകൾ അശുദ്ധമാണ്. എത്ര സോപ്പിട്ട് കൈ കഴുകിയാലും ആ കൈകളിലെ അഴിമതിയുടെ ദുർഗന്ധം ഒരിക്കലും മാറില്ല.

ഇഡി വേട്ടയാടുന്നുവെന്ന കോടിയേരിയുടെ പരാമർശം എത്ര പരിഹാസ്യമാണ്. കേരളം വിട്ടാൽ നിങ്ങൾ ഇഡിക്ക് കൈയടിക്കും. കേരളത്തിൽ നിങ്ങൾ അവരെ തള്ളിപ്പറയും. എന്തിനാണീ "ഇരട്ട നിലപാട്?"

സ്വർണക്കള്ളക്കടത്തിൽ നിന്ന് രക്ഷപ്പെടാൻ നിഷ്‌പക്ഷ അന്വേഷണങ്ങൾക്ക് വഴിയൊരുക്കാതെ ഇഡിയെ കൊണ്ടുവന്ന് രക്ഷപ്പെടാൻ നോക്കിയത് പിണറായി ആണ്. കേരളത്തിന് അകത്തും പുറത്തും കോൺഗ്രസിന് ഈ വിഷയത്തിൽ ഒരേ ഒരു നിലപാടേയുള്ളൂ. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണ് അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നത്.

എന്നാൽ അടയും ചക്കരയും പോലെ ചേർന്നിരിക്കുന്നതിനാൽ നരേന്ദ്ര മോദി ഒരിക്കലും പിണറായിയെ വേട്ടയാടില്ല. അതു കൊണ്ട് ഇല്ലാത്ത ഇരവാദം ഉണ്ടാക്കി വെറുതെ വിലപിക്കാൻ പാർട്ടി സെക്രട്ടറി നോക്കേണ്ട. ഇത്തരം പ്രഹസനങ്ങൾ കൊണ്ടൊന്നും പിണറായി വിജയൻ്റെ ദുഷിച്ച ഭരണത്തിൽ നിന്നും ജനശ്രദ്ധ മാറില്ല.

ABOUT THE AUTHOR

...view details